ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠയാണോ, തൊഴിലില്ലായ്മയാണോ രാജ്യത്തെ പ്രധാന വിഷയമെന്ന മുതിർന്ന നേതാവ് സാം പിത്രോഡയുടെ ചോദ്യത്തിൽനിന്ന് അകലം പാലിച്ച് കോൺഗ്രസ്. സാം പിത്രോഡയുടേത് പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയല്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് വിശദീകരിച്ചു.
കോൺഗ്രസിനു വേണ്ടി അദ്ദേഹം സംസാരിച്ചിട്ടുമില്ല. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് തീരുമാനമെടുക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രം കൊണ്ടുള്ള ബി.ജെ.പി രാഷ്ട്രീയത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പിത്രോഡ പറഞ്ഞത്. ‘ഏതെങ്കിലും മതവുമായി തനിക്ക് പ്രശ്നങ്ങളൊന്നുന്നുമില്ല. വല്ലപ്പോഴും ക്ഷേത്രത്തിൽ പോകുന്നത് നല്ലതുതന്നെ. എന്നാൽ, അത് പ്രധാന വേദിയാക്കി മാറ്റരുത്. പ്രധാനമന്ത്രി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. ആ സന്ദേശമാണ് അദ്ദേഹത്തിൽനിന്ന് ജനങ്ങൾക്ക് കിട്ടേണ്ടത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, ശാസ്ത്രം, സാങ്കേതിക വിദ്യ, രാജ്യത്തിനു മുമ്പിലെ വെല്ലുവിളികൾ -അതേക്കുറിച്ചൊക്കെ സംസാരമാകട്ടെ. രാമക്ഷേത്രമാണോ യഥാർഥ വിഷയമെന്ന് ജനം തീരുമാനിക്കണം’ -അദ്ദേഹം പറഞ്ഞു. സാം പിത്രോഡയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠ കോൺഗ്രസിന് നഷ്ടബോധമാണ് ഉണ്ടാക്കുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ശ്രീരാമനോടും ഹിന്ദുക്കളോടുമുള്ള കോൺഗ്രസിന്റെ മാറാത്ത അലർജിയാണ് പിത്രോഡയുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നത്. തൊഴിലില്ലായ്മ പോലെത്തന്നെ ശ്രീരാമനും ആചാരങ്ങളും ഇവിടത്തുകാർക്ക് പ്രധാനമാണ്. സംസ്കാരത്തെക്കുറിച്ചു പക്ഷേ, പിത്രോഡക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.