ന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനകത്തേക്ക് ചുരുങ്ങിയ 17 അംഗ കൂട്ടുകുടുംബത്തിലെ 11 പേർക്കും കോവിഡ് പിടിപെടുക, ഒന്നിച്ചാണെങ്കിലും ഒറ്റപ്പെട്ട അവസ്ഥ. അതിദയനീയമായ സാഹചര്യത്തിലൂടെയാണ് മുകുൾ ഗാർഗിെൻറ കുടുംബം കടന്നുപോയത്.
57കാരനായ പിതൃസഹോദരനാണ് ആദ്യം കോവിഡ് ലക്ഷണം കണ്ടത്. ഏപ്രിൽ24ന് പിടിപെട്ട പനി അവർ കാര്യമായെടുത്തില്ല. എന്നാൽ 48 മണിക്കൂറിനിടെ അദ്ദേഹത്തിെൻറ ഭാര്യക്കും മകനും രോഗം പിടിപെട്ടു. ശരീരോഷ്മാവ് ഉയരുകയും കഫക്കെട്ടു വന്ന് തൊണ്ടയടക്കുകയും ചെയ്തു.
87 വയസുള്ള മുത്തശ്ശിക്ക് ഉൾപ്പെടെ കുടുംബത്തിലെ 11 പേരിലേക്ക് അഞ്ച് ദിവസംകൊണ്ട് രോഗം അതിവേഗം പടർന്നു പിടിച്ചതോടെ ഗാർഗിെൻറ കുടുംബം കൊറോണ വൈറസ് ക്ലസ്റ്ററായി മാറി. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ഭയപ്പെടരുതെന്ന് അവർ സ്വയം പറഞ്ഞ് ആശ്വസിച്ചുകൊണ്ടിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് മുതൽ 90 വയസുള്ള മുത്തശ്ശൻ വരെ 17 പേരടങ്ങുന്നതാണ് ഗാർഗിെൻറ കുടുംബം. അസുഖം പിടിപെട്ടതോടെ വീടിെൻറ മൂന്ന് നിലകളിലായി കഴിയുന്ന ഓരോ കുടുംബവും അവരവരുെട മുറികളിൽ സ്വയം ക്വാറൻറീനിലേക്ക് നീങ്ങി. ഭക്ഷണത്തിനും മരുന്നിനും മാത്രമായി മറ്റംഗങ്ങളുമായുള്ള ആശയവിനിമയം. അതിനായി വാട്സ്ആപ്പ് ഗ്രൂപ്പ് പോലും തുടങ്ങി. അതിൽ അവരുടെ രോഗവിവരങ്ങൾ ചർച്ച ചെയ്തു.
വസ്ത്രങ്ങൾ സ്വയംകഴുകിയിട്ടു, അവരവരുടെ മുറികൾ തൂത്തു തുടച്ച് വൃത്തിയാക്കുകയും വീട് അണുവിമുക്തമാക്കുകയും ചെയ്തു. ആരേയും മുറികളിലേക്ക് കടക്കാനനുവദിക്കാതെ തീർത്തും ഒറ്റപ്പെട്ട ജീവിതം ഓരോ കുടുംബവും തെരഞ്ഞെടുത്തു. ഇതിനിടെ പിതൃസഹോദരെൻറ ഭാര്യക്ക് ശ്വസ തടസവും പനിയും മൂർച്ഛിച്ചതിനെ തുടർന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽവെച്ചു തന്നെ അവരെ കോവിഡ് പരിശോധനക്ക് വിധേയയാക്കി.
അവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസംതന്നെ മറ്റ് കുടുംബാംഗങ്ങളും പരിശോധനക്ക് വിധേയരായി. അങ്ങനെ 11 അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരുമിച്ച് കളിച്ചും ചിരിച്ചും ഭക്ഷണംകഴിച്ചും കഴിഞ്ഞവർ വിവിധ മുറികളിലേക്ക് ഒതുങ്ങുകയായിരുന്നു. ജനങ്ങൾ എന്തു കരുതുമെന്ന ലജ്ജയും കോവിഡിനോടുള്ള ഭയവുമായിരുന്നു അലട്ടിയിരുന്നതെന്ന് ഗാർഗ് തെൻറ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സാധനസാമഗ്രികൾ വാങ്ങാൻ മാത്രമാണ് കുടുംബാംഗങ്ങൾ പുറത്തു പോയിരുന്നത്. പച്ചക്കറി കടക്കാരനിൽ നിന്നോ പലചരക്ക് കടയിൽ നിന്നോ ആവാം രോഗം പടർന്നതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.