ന്യൂഡൽഹി: അസമിൽ ഹമർ തീവ്രവാദികളെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ആരോപണവുമായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ. വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്നാണ് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങളുടെ ആരോപണം. വിഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് ഇവർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് മരിച്ചവരുടെ ബന്ധുക്കൾ പുറത്ത് വിട്ടത്. മൂന്ന് യുവാക്കൾ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഇവരെ തടഞ്ഞു നിർത്തുന്നതാണ് വിഡിയോയിലുള്ളത്.ജോഷ്വാ, ലല്ലുങ്കാവി ഹമർ, ലാൽബികുങ് ഹമർ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. മണിപ്പൂരിലെ ഫെർസാൾ ജില്ലയിൽ നിന്നുള്ളയാളാണ് ജോഷ്വോ മറ്റ് രണ്ട് പേരും അസമിലെ കാച്ചർ ജില്ലയിൽ തന്നെയാണ് താമസിക്കുന്നത്.
പൊലീസെത്തി മൂന്ന് പേരോടും ഓട്ടോയിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ വ്യക്തമാണ്. ആദ്യമിറങ്ങിയ ലല്ലുങ്കാവി ഒരു ബാഗ് ഓട്ടോയിൽ വെച്ചാണ് ഇറങ്ങുന്നത്. തുടർന്ന് മറ്റ് രണ്ട് പേരും ഇറങ്ങുന്നു. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന ബാഗെടുത്ത് പൊലീസുകാരൻ അതിൽ തോക്കുണ്ടെന്ന് പറയുന്നതുമാണ് വിഡിയോയിലുള്ളത്. തുടർന്ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നത്.
ഓട്ടോയിലുണ്ടായിരുന്ന യുവാക്കൾ പൊലീസെത്തിയപ്പോൾ ഒരു ചെറുത്ത് നിൽപ്പും നടത്തിയില്ലെന്നും അവരിൽ നിന്നും തോക്കുകൾ പൊലീസ് കണ്ടെടുക്കുന്നത് വിഡിയോയിൽ കാണാനാവുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അതിനാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഓട്ടോറിക്ഷയിൽ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി എത്തിയവരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ തങ്ങൾക്ക് നേരെ വെടിവെപ്പുണ്ടാവുകയും പിന്നീട് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഇതേ വാദം ഏറ്റുപിടിച്ച് പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.