ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതക്ക് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇ.ഡിയും സി.ബി.ഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ മാർച്ച് 15 മുതൽ തിഹാർ ജയിലിലാണ് കവിത. സ്ത്രീയെന്ന പരിഗണന നൽകിയാണ് ജാമ്യം നൽകിയത്. വാദം കേൾക്കുന്നതിനിടെ പ്രോസിക്യൂഷനെ ബെഞ്ച് ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തു.
10 ലക്ഷം രൂപ വീതമുള്ള ആൾ ജാമ്യത്തിൽ രണ്ട് കേസുകളിലും ജാമ്യത്തിൽ വിട്ടയക്കാൻ കോടതി അനുവദിക്കുകയായിരുന്നു. പാസ്‌പോർട്ട് സമർപ്പിക്കണമെന്നും ജാമ്യക്കാരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസിലെ കൂട്ടുപ്രതിയായ മനീഷ് സിസോദിയക്ക് ജാമ്യം ലഭിച്ചതായി കവിതക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി.
കുറ്റപത്രവും പ്രോസിക്യൂഷൻ പരാതികളും യഥാക്രമം സി.ബി.ഐയും ഇ.ഡിയും സമർപ്പിച്ചിട്ടുണ്ടെന്നും റോഹ്തഗി കൂട്ടിച്ചേർത്തു. മാർച്ച് 15ന് വൈകിട്ട് ഇ.ഡി അറസ്റ്റ് ചെയ്ത അന്നുമുതൽ കവിത തിഹാർ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.