മെഹ്ബൂബ മുഫ്തിയുടെ പാതയിൽ മകൾ ഇൽതിജയും; പി.ഡി.പി ശക്തികേന്ദ്രമായ ബിജ്ബെഹറയിൽ സ്ഥാനാർഥി

ശ്രീനഗർ: പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും. ബിജ്ബെഹറ മണ്ഡലയിൽ നിന്നാണ് പി.ഡി.പി സ്ഥാനാർഥിയായി ഇൽതിജ ജനവിധി തേടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എട്ട് സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് പി.ഡി.പി പുറത്തുവിട്ടത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മെഹ്ബൂബ മുഫ്തി മൽസരിക്കുന്നില്ല, പകരം 37കാരിയായ ഇൽതിജയെ തെക്കൻ കശ്മീരിലെ പാർട്ടി മുഖമായി ഉയർത്തിക്കാട്ടുകയാണ് പി.ഡി.പി ലക്ഷ്യം. മുഫ്തി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ബിജ്ബെഹറ സീറ്റിൽ നിന്ന് 1996ൽ മെഹ്ബൂബ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആർട്ടിക്കിൾ 370 അസാധുവാക്കിയതിനെ തുടർന്ന് മാതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലായ സാഹചര്യത്തിലാണ് ഇൽതിജ മുഫ്തി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 2019 ആഗസ്റ്റിൽ ലോക്ഡൗൺ നടപ്പാക്കുകയും ആശയവിനിമയ മാർഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ശ്രീനഗറിൽ വീട്ടുതടങ്കലിൽ വെക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇൽതിജ കത്തെഴുതിയിരുന്നു. തുടർന്ന് താഴ്വര വിടാൻ ഇൽതിജക്ക് അനുമതി നൽകുകയും മാതാവിനെ സന്ദർശിക്കാൻ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു-കശ്മീർ സാക്ഷ്യം വഹിക്കുന്നത്.

ജമ്മു-കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകി ഈ വർഷം സെപ്റ്റംബർ 30നകം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം കൂടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.

Tags:    
News Summary - Former Jammu and Kashmir CM Mehbooba Mufti's daughter Iltija Mufti to make electoral debut from Bijbehara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.