ലഖ്നോ: യു.പിയിൽ സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. എട്ടാം ക്ലാസിലെ രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ ദേറോയയിലാണ് സംഭവമുണ്ടായത്.
സൈക്കിളിലാണ് പെൺകുട്ടികൾ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഇവർ ബാലൻസ് തെറ്റി വീഴുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ നാലംഗ സംഘം പെൺകുട്ടികളിലൊരാളെ സമീപത്തെ വയലിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് പെൺകുട്ടിയുടെ കരച്ചിൽകേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ എത്തിയതോടെ അക്രമികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. സമീപത്തെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ട് പേർ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് സങ്കൽപ് ശർമ്മ പറഞ്ഞു. സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി അഞ്ച് പൊലീസുകാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.