മീറത്ത്: ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ രണ്ട് മുസ്ലിംകളുടെ വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച ഉത്തർ പ്രദേശിലെ മീറത്തിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് പ്രദേശത്ത് ഹിന്ദുയുവാവ് വെടിയേറ്റ് മരിച്ചിരുന്നു. ഇതേതുടർന്നാണ് വീടുകൾക്ക് നേരെ അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ കേസെടുത്തു. അതിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. ഇതിനിടയിലാണ് അക്രമസംഭവം.
രണ്ടു സംഭവങ്ങളും നടന്ന മീറത്തിലെ പാൽദ ഗ്രാമത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ടുപേരുടെ വെടിയേറ്റ് 24 കാരനായ വിഷു എന്ന യുവാവാണ മരിച്ചത്. ഇതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് സൂപ്രണ്ട് കമലേഷ് ബഹദൂർ പറഞ്ഞു.
ഹോളി സമയത്ത് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ സംസ്കാരത്തിനായി ഗ്രാമത്തിലെത്തിച്ചതോടെ പ്രശ്നം വഷളായെന്ന് പൊലീസ് പറഞ്ഞു. വിഷുവിന്റെ സംസ്കാര ചടങ്ങിൽ 600ഓളം പേർ പങ്കെടുത്തിരുന്നു.
ചടങ്ങിലെത്തിയ മൂന്ന്, നാല് യുവാക്കൾ പ്രതികളെന്ന് ആരോപിക്കപ്പെട്ട യുവാക്കളുടെ വീടുകൾക്ക് തീയിടുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.