ന്യൂഡൽഹി: ഗൽവാൻ താഴ്വരയിലെ സംഘർഷത്തിനു പിന്നാലെ നിയന്ത്രണ രേഖയിൽ സൈനിക സന്നാഹം ശക്തമാക്കി ഇന്ത്യ. നിയന്ത്രണ രേഖയിൽ 3500 കിലോമീറ്റോളം ചുറ്റളവിൽ കുടുതൽ കര-വ്യോമ സേനകളെ നിയോഗിച്ചു. കടലിലും ഇന്ത്യൻ ജാഗ്രത ശക്തമാക്കി. ചൈനയുടെ സാന്നിധ്യമുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് നാവിക സേനക്ക് ജാഗ്രത നിർദേശം നൽകിയത്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശ്, ഉത്തർഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തികളിലാണ് കൂടുതൽ സൈന്യവും ആയുധശേഖരണവും നടത്തിയത്. യുദ്ധ വിമാനങ്ങളുമായി സജ്ജമായിരിക്കാൻ വ്യോമ സേനയും നിർദേശം നൽകിയിട്ടുണ്ട്. പ്രകോപിപ്പിച്ചാൽ ശക്തമായ മറുപടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ത്യ അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കിയത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും, സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മൂന്ന് സേനാ തലവന്മാരുമായി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു.
എട്ടു മണിക്കൂർ രൂക്ഷ ഏറ്റുമുട്ടൽ; ആക്രമണത്തിന് ഇരുമ്പുദണ്ഡുകളും മുള്ളുകമ്പി ചുറ്റിയ ലാത്തിയും
ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഗൽവാൻ നദീതീരത്ത് തിങ്കളാഴ്ച രാത്രി നടന്നത് എട്ടു മണിക്കൂർ നീണ്ട രൂക്ഷമായ ഏറ്റുമുട്ടൽ. ഇരുമ്പുദണ്ഡുകളും മുള്ളുകമ്പി ചുറ്റിയ ലാത്തിയും ഉപയോഗിച്ചായിരുന്നു ചൈനീസ് സംഘത്തിെൻറ ആക്രമണമെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്-18 ചാനൽ റിപ്പോർട്ട് ചെയ്തു.
ഉയർന്ന പ്രദേശത്തുനിന്ന് ഭീമൻകല്ലുകൾ ഇന്ത്യൻ സേനക്കുനേരെ എറിഞ്ഞതായും സൈനികവൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പലരുടെയും മരണത്തിന് പ്രദേശത്തെ കൊടുംതണുപ്പും കാരണമായി. രക്ഷപ്പെടാൻ ശ്രമിച്ച നിരായുധരെപ്പോലും ചൈനീസ് സൈനികർ ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് വിവരമെന്ന് ചാനൽ വാർത്തയിൽ പറയുന്നു.
രക്ഷപ്പെടാൻവേണ്ടി ഗൽവാൻ നദിയിൽ ചാടിയവരും മരിച്ചവരിൽ ഉൾപ്പെടുന്നു. 24ഓളം സൈനികർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 110ലേറെ പേർ ചികിത്സയിലാണ്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് ലേ ആശുപത്രിയിൽനിന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
നേരിട്ടുനടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ചൈനീസ് സൈന്യം തിങ്കളാഴ്ച രാവിലെ ഇന്ത്യൻ അധികൃതർക്ക് ൈകമാറിയതായും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൈനയുടെ വൻ സന്നാഹം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: സംഘർഷബാധിത മേഖലയായ ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളും തമ്മിലെ ധാരണ ലംഘിച്ച് ചൈനീസ് സൈന്യത്തിെൻറ ശക്തമായ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൈന്യത്തിെൻറയും സേന വാഹനങ്ങളുടെയും സാന്നിധ്യം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ ‘ഇന്ത്യ ടുഡേ’ ടി.വിയാണ് പുറത്തുവിട്ടത്.
ഏറ്റുമുട്ടൽ നടന്ന ജൂൺ 16ന് രാത്രിക്കു ശേഷം 24 മണിക്കൂറിനകം എടുത്ത ചിത്രങ്ങളിലാണ് ദൃശ്യങ്ങൾ വ്യക്തമാകുന്നത്. ഇന്ത്യൻ സൈന്യത്തെക്കാൾ എത്രയോ മടങ്ങ് വരുന്ന ചൈനീസ് സൈന്യവും 200ഓളം സൈനിക വാഹനങ്ങളും ഗൽവാൻ താഴ്വരയിൽ തമ്പടിച്ചത് ചിത്രങ്ങളിൽ വ്യക്തമാണ്. നിരവധി ടെൻറുകളും ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.