ശ്രീനഗർ: ഹിസ്ബ് കമാൻഡർ ബുർഹാൻ വാനിയുെട പിൻഗാമി സബ്സർ അഹ്മദ് ഭട്ട് സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ താഴ്വരയിൽ രൂക്ഷമായ സംഘർഷം തടയാൻ പല ഭാഗത്തും കർഫ്യൂ ഏർപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വ്യത്യസ്ത ഇടങ്ങളിൽ ഭട്ട് അടക്കം എട്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് വിഘടനവാദികൾ പ്രഖ്യാപിച്ച ബന്ദും പ്രതിഷേധവും തുടരുകയാണ്. പലഭാഗങ്ങളിലും വൻതോതിൽ സുരക്ഷസേനയെ വിന്യസിച്ചു.
ചില കേന്ദ്രങ്ങളിൽ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായി. പുൽവാമ, കുൽഗാം, ഷോപിയാൻ, സോപോർ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. എന്നാൽ, പരമാവധി ബലപ്രയോഗം ഒഴിവാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
അതേസമയം, ഞായറാഴ്ചയും പാകിസ്താൻ പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘിച്ചു. പാക് ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ കരസേനയുെട ഒരു പോർട്ടർ കൊല്ലപ്പെടുകയും ഒരു സിവിലിയന്‍ പരിക്കേൽക്കുകയും ചെയ്തു.
പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടിയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വെടിവെച്ചുകൊന്നു. രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ച സിഖ് ബറ്റാലിയൻ നടത്തിയ നീക്കത്തിലാണ് നുഴഞ്ഞുകയറ്റം തകർത്തത്. പാക് അധീന കശ്മീരിൽനിന്നാണ് ഇയാൾ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ചത്.
ശനിയാഴ്ച പുലർച്ച പുൽവാമ ജില്ലയിലെ ത്രാൾ സെക്ടറിലുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരർക്കുനേരെ സുരക്ഷസേന നടത്തിയ തിരിച്ചടിയിലാണ് മറ്റൊരു ഭീകരനൊപ്പം സബ്സറും കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.