എട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്എതിരെ പാകിസ്താന്‍

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ. സുരക്ഷക്ക് ഭീഷണിയാകുംവിധം ഉദ്യോഗസ്ഥരുടെ പേരുകളും ഫോട്ടോയും പാക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതില്‍ ശക്തമായ പ്രതിഷേധവും അറിയിച്ചു.

ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിനിടെയാണ് ‘പാക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈകമീഷനിലെ എട്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ന്യൂഡല്‍ഹിയിലെ പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ചാരപ്രവര്‍ത്തനം പിടികൂടിയതിനത്തെുടര്‍ന്ന് പാകിസ്താന്‍ തങ്ങളുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ പാകിസ്താനിലെ എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന കാര്യം ഇന്ത്യയുടെ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ ബുധനാഴ്ച സൂചിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എട്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പാക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ആദ്യം രണ്ട് പേരാണ് ബുധനാഴ്ച പുറത്തുവിട്ടത്. രാത്രിയോടെ, പേരുകള്‍ എട്ടായി ഉയര്‍ന്നു. കമേഴ്സ്യല്‍ കോണ്‍സുലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, ഒന്നാം സെക്രട്ടറി (പ്രസ്, സാംസ്കാരികം) ബല്‍ബീര്‍ സിങ്, ഒന്നാം സെക്രട്ടറി (കമേഴ്സ്യല്‍) അനുരാഗ് സിങ്, വിസ അറ്റാഷെ അമര്‍ദീപ് സിങ് ഭാട്ടി, വിസ അസിസ്റ്റന്‍റുമാരായ ധര്‍മേന്ദ്ര, വിജയ്കുമാര്‍ വര്‍മ, മാധവന്‍ നന്ദകുമാര്‍, പേഴ്സനല്‍ വെല്‍ഫെയര്‍ ഓഫിസ് അസിസ്റ്റന്‍റ് ജയബാലന്‍ സെന്തില്‍ എന്നിവരുടെ പേരുകളാണ് ഡോണ്‍ പത്രം പുറത്തുവിട്ടത്. ഇന്ത്യന്‍ ചാരസംഘടനയായ ‘റോ’ക്കുവേണ്ടിയോ ഇന്ത്യന്‍ ഇന്‍റലിജന്‍റ്സ് ബ്യൂറോക്കുവേണ്ടിയോ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് പിടികൂടിയതിന് പകരം തീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
ന്യൂഡല്‍ഹിയില്‍നിന്ന് തിരിച്ചുവിളിച്ച പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാത്രി വൈകി ലാഹോറിലത്തെിയിട്ടുണ്ട്.

Tags:    
News Summary - india-pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.