അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിനിടെ മാക്രോണിന് പിന്തുണയുമായി ഇന്ത്യ

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സ്വീകരിച്ച നടപടികളിലൂടെയും പ്രസ്താവനയിലൂടെയും വിവാദത്തിലായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയുമായി ഇന്ത്യ. മാക്രോണിനെതിരെ അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം കത്തുന്നതിനിടെയാണ് ഇന്ത്യ പിന്തുണയുമായി രംഗത്തെത്തിയത്. മാക്രോണിനെതിരായ വിമര്‍ശനങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.

ഒരിക്കലും അംഗീകരിക്കാനാവാത്ത ഭാഷയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ അന്താരാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ച് നടക്കുന്ന വ്യക്തിഗത ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അധ്യപാകന്‍ കൊല്ലപ്പെട്ട സംഭവത്തെയും പ്രസ്താവനയില്‍ അപലപിച്ചു. ഒരു കാരണവശാലും ഏതൊരു സാഹചര്യത്തിലും തീവ്രവാദത്തിന് ന്യായീകരണമില്ല. കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു -പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ പ്രസ്താവനക്ക് രാജ്യത്തെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയ്ന്‍ നന്ദി പ്രകടിപ്പിച്ചു.

ഫ്രാന്‍സില്‍ പ്രാവചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന ചരിത്ര അധ്യാപകന്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം. രാജ്യത്തെ പള്ളികള്‍കള്‍ക്കെതിരെ അടക്കം സര്‍ക്കാര്‍ തല നടപടികള്‍ ആരംഭിച്ച മാക്രോണ്‍, ഫ്രാന്‍സില്‍ മാത്രമല്ല ലോകത്ത് തന്നെ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാമെന്നാണ് പ്രതികരിച്ചത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചു. മുസ്ലിംകള്‍ക്കും ഇസ്‌ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്.

ഇതോടെ തുര്‍ക്കിയിലെ തങ്ങളുടെ സ്ഥാനപതിയെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷം കനക്കുകയാണ് ഇപ്പോള്‍. അതിനിടെയാണ് മാക്രോണിനെ പിന്തുണച്ച് ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.