ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ. മൈത്രി എക്‌സ്‌പ്രസ്, ബന്ധൻ എക്‌സ്‌പ്രസ്, മിതാലി എക്‌സ്പ്രസ് എന്നിവ ജൂലൈ പകുതി വരെ ട്രിപ്പുകൾ നടത്തിയിരുന്നുവെന്നും ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ കാരണം അതിനുശേഷം റദ്ദാക്കിയതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

മൈത്രി എക്‌സ്‌പ്രസും ബന്ധൻ എക്‌സ്‌പ്രസും 2024 ജൂലൈ 19 മുതൽ 2024 ഓഗസ്റ്റ് 6 വരെ റദ്ദാക്കിയതായും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കാരണം റദ്ദാക്കൽ അനിശ്ചിതമായി നീട്ടിയതായും അധികൃതർ അറിയിച്ചു. പാസഞ്ചർ സർവീസുകൾക്ക് പുറമേ, എല്ലാ ചരക്ക് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു.

സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകുകയും പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീന രാജ്യംവിട്ട് ഇന്ത്യയിലെത്തുകയും ചെയ്തു. ശൈഖ് ഹസീനയെയും കൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് ലാൻഡ് ചെയ്തത്.

ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വാഖിറുസ്സമാൻ വ്യക്തമാക്കി.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. പ്രക്ഷോഭത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - India suspends all train services to Bangladesh indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.