ശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ട് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം രൂക്ഷമായ കശ്മീർ താഴ്വരയിൽ നിശാനിയമവും അശാന്തിയും തുടരുന്നു. വിഘടനവാദികൾ ആഹ്വാനം ചെയ്ത ബന്ദും പ്രതിഷേധവും തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും കശ്മീരിലെ രണ്ടു ജില്ലകളിൽ നിശാനിയമവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളും തുടരുകയാണ്. മധ്യ കശ്മീരിലെ ബുദ്ഗാം, ഗന്ദർബാൽ ജില്ലകളിലാണ് നിശാനിയമം തുടരുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, ഷോപിയാൻ ജില്ലകളിലും പുൽവാമ നഗരത്തിലും വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോർ നഗരത്തിലും കടുത്ത നിയന്ത്രണങ്ങൾ തുടർന്നു. പുൽവാമ, കുൽഗാം, ഷോപിയാൻ, സോപോർ എന്നിവിടങ്ങളിലായി കല്ലേറുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു.
അതേസമയം, താഴ്വരയിൽ ജനജീവിതം രണ്ടാം ദിനവും സ്തംഭിച്ചു. സുരക്ഷ മുൻകരുതലിെൻറ ഭാഗമായി ഇൻറർനെറ്റ് സേവനവും പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകളിലെ ഒൗട്ട്ഗോയിങ് സേവനവും അധികൃതർ റദ്ദാക്കിയിരിക്കുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ എല്ലാ പരീക്ഷകളും കശ്മീർ വാഴ്സിറ്റി മാറ്റിവെച്ചു. രണ്ടാം ദിവസവും ശ്രീനഗറിലെയും പുൽവാമയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.
പ്രതിഷേധവും സംഘർഷവും ഒഴിവാക്കുന്നതിനായി ഹുർറിയത് കോൺഫറൻസ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ് എന്നിവരെ സുരക്ഷാ സൈന്യം വീട്ടുതടങ്കലിലാക്കുകയും ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലികിനെ കസ്റ്റഡയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ ചൊവ്വാഴ്ച ത്രാലിലേക്ക് മാർച്ച് നടത്താൻ മൂന്നു നേതാക്കളും ആഹ്വാനം ചെയ്തതിനെ തുടർന്ന് ചൊവ്വാഴ്ചയും താഴ്വര സംഘർഷഭരിതമാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.