ശ്രീനഗർ: കശ്മീർ പ്രശ്നപരിഹാരത്തിന് വിഘടനവാദി ഗ്രൂപ്പുകളുമായി ചർച്ചയുടെ വഴിതേടണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിഗതി വിലയിരുത്താൻ സിങ്ങിെൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം കശ്മീർ സന്ദർശിക്കവെയാണ് ഇക്കാര്യം ഉന്നയിച്ചത്. ശ്രീനഗർ ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തെ തുടർന്നാണ് കോൺഗ്രസ് ദേശീയനേതൃത്വം നയ-ആസൂത്രണ സമിതി രൂപവത്കരിച്ചത്.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, പാർട്ടി ജനറൽ സെക്രട്ടറി അംബിക സോണി എന്നിവരാണ് മറ്റ് അംഗങ്ങൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ സംഘം വിവിധ യോഗങ്ങളിൽ സംബന്ധിക്കും. രാഷ്ട്രീയ പാർട്ടികളെ കൂടാതെ സാമൂഹിക സംഘടനകൾ, ഷിയ അസോസിയേഷനുകൾ, 2014ലെ വെള്ളപ്പൊക്കത്തിെൻറ കെടുതി അനുഭവിക്കുന്നവർ, കുങ്കുമപ്പൂ കർഷകർ, ഹൗസ് ബോട്ട് സംഘടനകളുടെ പ്രതിനിധികൾ, പത്രപ്രവർത്തകർ തുടങ്ങിയവരുമായി സംവദിക്കും.
എന്നാൽ, വിഘടനവാദികളുമായി സമിതി ചർച്ച നടത്തില്ല. 2014 തെരഞ്ഞെടുപ്പിൽ കശ്മീരികളുടെ വികാരമുണർത്തി വോട്ട് നേടിയ മോദി പ്രധാനമന്ത്രിയായപ്പോൾ അവരുടെ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു. തങ്ങളുടെ ഭരണകാലത്ത് പാകിസ്താൻകാർ ഒരു ഇന്ത്യൻ സൈനികെൻറ ശിരച്ഛേദം നടത്തിയപ്പോൾ ബി.ജെ.പി ഭരണത്തിൽ അത് പലതവണ ആവർത്തിച്ചു. കോൺഗ്രസ് ഭരണത്തിൽ ദക്ഷിണ കശ്മീരിൽ ഭീകരരുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവിടം തിളക്കുകയാണ്. ആർട്ടിക്കിൾ 35എ സംബന്ധിച്ച പാർട്ടി നിലപാട് സുനിശ്ചിതമാണ്. ഇക്കാര്യത്തിൽ ജനങ്ങളുെട അഭിപ്രായം തേടും. ഇതുൾപ്പെടെ ബി.ജെ.പി ഭരണത്തിൽ വഷളായ കശ്മീരിലെ സാഹചര്യം മുഴുവൻ നേരിൽക്കണ്ട് മനസ്സിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 10, 11 തീയതികളിൽ പാർട്ടി ആദ്യപാദ സന്ദർശനം പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.