ന്യൂഡൽഹി: ഐ.എ.എസ് പഠനകേന്ദ്രത്തിലുണ്ടായ വെള്ളക്കെട്ടിൽ മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിന് പിന്നാലെ പരിശോധന കർശനമാക്കി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. ഓൾഡ് രജീന്ദർ നഗർ ഏരിയയിലെ 13 സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ബേസ്മെന്റ് കോർപ്പറേഷൻ സീൽ ചെയ്തു.
കഴിഞ്ഞ ദിവസം അപകടം നടന്ന റാവു ഐ.എ.എസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, നിയമവിരുദ്ധമായി അവിടെ ക്ലാസ്റൂമും ലൈബ്രറിയും സെന്റർ നടത്തുകയായിരുന്നുവെന്ന റിപ്പോർട്ട് ഡൽഹി ഫയർഫോഴ്സ് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം മുതൽ തന്നെ തങ്ങൾ നടപടികളുമായി രംഗത്തുണ്ടെന്ന് എം.സി.ഡി കമീഷണർ താരിഖ് തോമസ് പറഞ്ഞു. ബേസ്മെന്റിൽ ക്ലാസ് നടക്കുന്ന കോച്ചിങ് സെന്ററുകളെല്ലാം സീൽ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ റാവു സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ ബേസ്മെന്റിലെ ലൈബ്രറിയിൽ ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് മഴവെള്ളം ഇരച്ചുകയറിയത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന എറണാകുളം കാലടി നവീൻ ഡാൽവിൽ (28), തെലുങ്കാന സ്വദേശി ടാനിയ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവർ മുങ്ങിമരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.