ബംഗളൂരു: ഹാവേരി ഹംഗലിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തുവന്നു.
ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി.
ബുർഖ ധരിച്ച് യുവതി ഇതരമതസ്ഥനൊപ്പം ഹംഗലിലെ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതു കണ്ട ആക്രമികൾ ഇവരെ പിന്തുടരുകയായിരുന്നു. പ്രതികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിൽവെച്ച് ഇരുവരെയും മർദിക്കുന്നതിന്റെയും കാറിൽവെച്ച് യുവതിയെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണിവ. ഇതേ തുടർന്ന് കേസെടുത്ത ഹംഗൽ പൊലീസ് മർദനമേറ്റ പുരുഷന്റെയും സ്ത്രീയുടെയും മൊഴി രേഖപ്പെടുത്തി.
പ്രതികളിലൊരാൾ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബെളഗാവി കൊട്ടെ ലേക്ക് പാർക്കിൽ ഇതര മതസ്ഥരും ബന്ധുക്കളുമായ യുവതീയുവാക്കൾക്ക് മർദനമേറ്റിരുന്നു. ഈ കേസിൽ ഏഴുപേർ അറസ്റ്റിലായി. ചിക്കമഗളൂരു മുദിഗെരെയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യുവതിക്ക് ചോക്ലറ്റ് നൽകിയ യുവാവിനെ കാറിലെത്തിയ സംഘം വളഞ്ഞിട്ട് മർദിച്ച സംഭവവും കഴിഞ്ഞദിവസം അരങ്ങേറി.
കൂട്ട മാനഭംഗത്തിനിരയായെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാഴാഴ്ച യുവതിയിൽനിന്ന് വീണ്ടും മൊഴിയെടുത്തതായി ഹംഗൽ പൊലീസ് അറിയിച്ചു.
എന്നാൽ, ബലാത്സംഗം സംബന്ധിച്ച് യുവതി മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വീണ്ടും മൊഴി റെക്കോഡ് ചെയ്യും. പുതിയ ആരോപണങ്ങൾ അവർ ഉന്നയിച്ചാൽ ആ വകുപ്പുകൾകൂടി ചേർത്ത് പ്രതികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഐ.പി.സി 363 (തട്ടിക്കൊണ്ടുപോകൽ), 324 (മനഃപൂർവം ഉപദ്രവിക്കൽ), 509 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കേസിൽ മൂന്നു പ്രതികൾ പിടിയിലായതായും ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഹാവേരി എസ്.പി അൻഷുകുമാർ ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.