മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ ടാഡ കോടതി വധശിക്ഷ വിധിച്ച പ്രതി താഹിർ മർച്ചൻറ് എന്ന താഹിർ തക്ല ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു. പുണെ യർവാദ ജയിലിൽ കഴിയുകയായിരുന്ന തഹിറിനെ ബുധനാഴ്ച പുലർച്ചെ മൂന്നിന് നെഞ്ചുവേദനയെ തുടർന്ന് സസൂൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ 3.45നായിരുന്നു അന്ത്യമെന്ന് ജയിൽ എ.ഡി.ജി.പി ഡോ. ഭൂഷൺകുമാർ ഉപാധ്യായ് അറിയിച്ചു. 2010ൽ അബൂദബിയിൽനിന്ന് ഇന്ത്യയിലേക്ക് മടക്കിയയച്ചതോടെയാണ് അതുവരെ കേസിൽ പിടികിട്ടാപ്പുള്ളി ആയിരുന്ന താഹിർ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ജൂണിലാണ് പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ. സനപ് വധശിക്ഷ വിധിക്കുന്നത്. താഹിർ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ആയുധങ്ങൾക്കായി പണം നൽകൽ, ഗൂഢാലോചന യോഗങ്ങൾ സംഘടിപ്പിക്കൽ, സ്ഫോടനം നടത്തിയവർക്ക് പരിശീലനത്തിനും സംഭവശേഷം രക്ഷപ്പെടാനും മാർഗമൊരുക്കൽ എന്നിവയാണ് മറ്റ് കുറ്റങ്ങൾ. 1992ൽ മുസ്ലിംകൾക്ക് നേരെ നടന്ന വർഗീയകലാപം തീർത്ത വൈരമായിരുന്നു താഹിറിനെന്നും കോടതി പറഞ്ഞിരുന്നു. കേസിൽ താഹിറിനൊപ്പം വിചാരണ നേരിട്ട മുസ്തഫ ദോസ വിധിക്ക് ദിവസങ്ങൾക്കുമുമ്പ് ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരുവരും ദാവൂദ് ഇബ്രാഹിമിെൻറ ‘ഡി കമ്പനി’യിലെ പ്രധാനികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.