ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സഇൗദിനെയും ഇന്ത്യക്ക് കൈമാറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല

ന്യൂഡൽഹി: മുംബൈ ആക്രമണപരമ്പരകളുടെ സൂത്രധാരകരായ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും ജമാഅത്തുദ്ദഅ് വ തലവന്‍ ഹാഫിസ് സഈദിെനയും ഇന്ത്യക്ക് കൈമാറണമെന്ന് അന്വേഷണ ഏജൻസികൾ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. 1993ലെയും 2008ലെയും ആക്രമണങ്ങളുടെ സൂത്രധാരകരെന്ന് കരുതുന്ന ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സഈദിനെയും തിരിച്ചു കൊണ്ടുവരാൻ എന്തുനടപടി സ്വീകരിച്ചുവെന്ന് വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരാവശ്യം ഇതുവരെ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്. 

1993ലെ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി ദാവൂദ് ഇബ്രാഹിമാണ്. സ്ഫോടനങ്ങളിൽ 260 പേർ കൊല്ലപ്പെടുകയും 700പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇബ്രാഹിം രാജ്യം വിട്ടു. നിലവിൽ പാകിസ്താനിൽ ഒളിവിൽ താമസിക്കുകയാണെന്നാണ് സൂചന. 

2008 നവംബർ 26ന് കടൽ മാർഗം മുംബൈയിലെത്തി ഭീകരാക്രമണം നടത്തിയ കേസിൽ പ്രധാന പ്രതിയാണ് പാക് ലഷ്കർ ഇ ത്വയിബയുടെ സഹ സ്ഥാപകൻ കൂടിയായ സഇൗദ്. ഇൗ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. 

ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഏപ്രിലിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇന്ത്യയിലെ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയാണ് ഇബ്രാഹിം എന്നു കാണിച്ച് ഫയലുകൾ കഴിഞ്ഞ 10 വർഷമായി പാകിസ്താന് അയച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2011ൽ യു.പി.എ സർക്കാറിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരവും ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 2008 ലെ ആക്രമണം ആസൂത്രണം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇവരെ ഇന്ത്യക്ക് കൈമാറണമെന്ന് ഇതുവരെയും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

Tags:    
News Summary - No Request Yet to Extradite Dawood Ibrahim, Hafiz Saeed, Says Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.