ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യു.പി സർക്കാർ ജയിലിൽനിന്ന് വിട്ടയച്ചു. ലോക്സഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ദലിത് രോഷം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇൗ രാഷ്ട്രീയനീക്കം. ദേശസുരക്ഷ നിയമപ്രകാരം കേസെടുത്താണ് ചന്ദ്രശേഖർ ആസാദിനെ ആദിത്യനാഥ് സർക്കാർ ജയിലിൽ അടച്ചിരുന്നത്. കേസ് പിൻവലിച്ചു. പാർട്ടി ഉന്നതതലത്തിൽ എടുത്ത തീരുമാനം യു.പി മുഖ്യമന്ത്രിയെ അറിയിച്ചതനുസരിച്ചാണിതെന്നാണ് വിവരം. അടുത്തിടെ നടന്ന ബി.ജെ.പി നിർവാഹകസമിതി യോഗത്തിൽ ഇൗ വിഷയം ചർച്ചയായിരുന്നു. ദലിത് രോഷം വർധിക്കുന്നതായി യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
ബി.ജെ.പിക്ക് ഇപ്പോഴുള്ളത് 40 ദലിത് എം.പിമാരാണ്. ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന് ബി.ജെ.പി എം.പി ഉദിത്രാജ് ആവശ്യപ്പെട്ടിരുന്നു. ദലിത് സമൂഹത്തിെൻറ അവകാശങ്ങൾ മുെമ്പന്നത്തേക്കാൾ അപകടത്തിലാണെന്നാണ് ബഹ്റൈച്ചിൽ നിന്നുള്ള സാധ്വി സാവിത്രി ഫുലെ തുറന്നടിച്ചത്. ദലിത് വിരുദ്ധ മനോഭാവത്തിനെതിരെ സഖ്യകക്ഷികളും എതിർപ്പുയർത്തുന്നു. ചന്ദ്രശേഖർ ആസാദ് വിഷയത്തിൽ ദലിത്-മുസ്ലിം െഎക്യം ശക്തിപ്പെടുന്നുവെന്ന് ബി.ജെ.പി വിലയിരുത്തി. ഭീം സേന മേധാവിയുടെ മോചനത്തിന് പശ്ചിമ യു.പിയിൽ രണ്ടു വിഭാഗങ്ങളും സംയുക്തമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
അതേസമയം, വർഗീയകക്ഷിയായ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്നാണ് സഹരൺപുർ ജയിലിൽനിന്ന് വിമോചിതനായ ശേഷം ചന്ദ്രശേഖർ ആസാദ് ആദ്യം നടത്തിയ പ്രസ്താവന. ദലിത് സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ലാണ് വിനയ് രത്തൻ സിങ്ങിനൊപ്പം ചന്ദ്രശേഖർ ആസാദ് ഭീം ആർമി ഭാരത് ഏകതാ മിഷൻ തുടങ്ങുന്നത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സന്നദ്ധസംഘടനയാണിത്. ഏഴു സംസ്ഥാനങ്ങളിലായി ഇൗ സംഘടനക്ക് 40,000ത്തിൽപരം അംഗങ്ങളുണ്ട്.
സഹരൺപുരിൽ ഒരുവർഷം മുമ്പ് നടന്ന ജാതീയ സംഘർഷങ്ങളെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ ജൂണിൽ കസ്റ്റഡിയിലെടുത്തത്. ബി.ജെ.പിയുമായി ഒത്തുകളിച്ചാണ് ഭീം ആർമിയുടെ നീക്കമെന്നാണ് യു.പി മുൻമുഖ്യമന്ത്രി മായാവതി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.