ഹൈദരാബാദ്: ഗര്‍ഭിണികള്‍ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം മികച്ചതാക്കാൻ രാമയണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ ഗവര്‍ണറുടെ ഉപദേശം. ആര്‍.എസ്.എസ് അനുകൂല സംഘടന സംവർധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി നടത്തിയ 'ഗര്‍ഭ സൻസ്‌കാര്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
‘ഗ്രാമപ്രദേശങ്ങളില്‍ ഗര്‍ഭിണിയായ അമ്മമാര്‍ രാമായണവും മഹാഭാരതവുമുള്‍പ്പടെയുള്ള മഹദ്ഗ്രന്ഥങ്ങളും മികച്ച കഥകളും വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം പഠിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ വളരെ നല്ലതാണ്. ഗർഭകാലത്ത് യോഗ ചെയ്യുന്നത് സാധാരണ പ്രസവത്തിന് സഹായകമാകുമെന്നും ഗർഭിണിയുടെയും കുഞ്ഞുങ്ങളുടെയും മാനസിക-ശാരീരിക ആരോഗ്യത്തിന് നല്ലതാണ്’, ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.