മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാംഗ്ലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പ്രസ്താവന. പ്രതിമ തകർന്നതിന് ശേഷം കഴിഞ്ഞയാഴ്ച മോദി മാപ്പ് പറഞ്ഞതിനെയും രാഹുൽ കൈകാര്യം ചെയ്തു.
‘എന്തിനാണ് മോദി മാപ്പ് പറഞ്ഞത്? ആർ.എസ്.എസിൽ നിന്നുള്ള ഒരാൾക്ക് കരാർ നൽകിയതിനാണോ? പ്രതിമ നിർമാണത്തിൽ അഴിമതി നടത്തിയതിനാണോ? അതോ ഛത്രപതി ശിവജിയെപ്പോലുള്ള ഒരു പ്രതിഭയെ അവഹേളിച്ചതിനാണോ? കാരണം എന്തുതന്നെയായാലും പ്രധാനമന്ത്രിയും ബി.ജെ.പിയും അവരുടെ പെരുമാറ്റത്തിനും അഴിമതിക്കും മഹാരാഷ്ട്രയോട് മാപ്പ് പറയണം.
എല്ലാ കരാറുകളും അദാനിക്കും അംബാനിക്കും മാത്രമായി നൽകിയതും രണ്ട് ആളുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നന്നും എന്തുകൊണ്ടാണെന്ന് മോദി പറയണമെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധങ്ങൾ കാരണം പിൻവലിച്ച കർഷക വിരുദ്ധ നിയമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും നോട്ട് നിരോധനത്തിനും തെറ്റായ ചരക്ക് സേവന നികുതിക്കും മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനം ബി.ജെ.പി തന്നെ കത്തിച്ചതിനാൽ ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യം നേരിടുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
‘മോദി ദശകം’ എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ ആർ.എസ്.എസ് സ്ഥാപനങ്ങൾ പിടിച്ചെടുക്കിയത് സംബന്ധിച്ച് കോൺഗ്രസ് എം.പി ദീർഘമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമസംവിധാനം, ബ്യൂറോക്രസി എന്നിങ്ങനെ കഴിയുന്നിടത്തെല്ലാം അവർ തങ്ങളുടെ ആളുകളെ നട്ടുപിടിപ്പിക്കുന്നു. ‘നിങ്ങൾ ആർ.എസ്.എസുകാരാണെങ്കിൽ അവർ നിങ്ങളെ ഉൾക്കൊള്ളും. നിങ്ങൾ ആർ.എസ്.എസിൽ നിന്നുള്ള ആളല്ലെങ്കിൽ ഇടമില്ല.’
കഴിഞ്ഞ ഒരു വർഷമായി താൻ ശക്തമായി ആവശ്യമുന്നയിക്കുന്ന ജാതി സെൻസസിനെക്കുറിച്ചും രാഹുൽ പ്രതിപാദിച്ചു. ഇൻഡ്യാ ബ്ലോക്കിൽ നിന്നുള്ള മുന്നേറ്റം എങ്ങനെയാണ് ബി.ജെ.പിയെയും ആർ.എസ്.എസിനെയും ചില എതിർപ്പുകളെ പരിഗണിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിവരിച്ചു.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടമാണെന്നും രാഹുൽ പറഞ്ഞു. ബാബാസാഹേബ് അംബേദ്കറും ജ്യോതിബായ് ഫൂലെയും ശിവജിയും അവരുടെ കാലത്ത് ചെയ്തതാണ് ഇന്ന് തന്റെ പാർട്ടി ചെയ്യുന്നത്. നിങ്ങൾ അവരെ വായിക്കുകയും അവരുടെ ആശയങ്ങൾ തിരിച്ചറിയകയും ചെയ്താൽ അത് ബി.ജെ.പിയുടെ ദൈനംദിന ആക്രമണത്തിന് വിധേയമാണെന്ന് മനസ്സിലാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആവശ്യമുള്ളിടത്തെല്ലാം താനുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.