പേരറിവാളനെ പോലെ തന്‍റെ മകൾക്കും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് നളിനിയുടെ മാതാവ്

ചെന്നൈ: പേരറിവാളനെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയിൽ താൻ ആഹ്ലാദിക്കുന്നുവെന്നും തന്റെ മകളെയും ഉടൻ മോചിപ്പിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ മാതാവ് പറഞ്ഞു. 31 വർഷത്തിന് ശേഷം പേരറിവാളൻ അനുഭവിച്ച സ്വാതന്ത്ര്യത്തിൽ പേരറിവാളന്റെ കുടുംബത്തോളം താനും പങ്കുചേരുന്നെന്ന് 82 കാരിയായ പത്മ ശങ്കരനാരായണൻ പറഞ്ഞു.

"പേരളിവാളന് മോചനം ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ മോചനത്തിനായി അർപ്പുതമ്മാൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എല്ലാ നേതാക്കളെയും അവർ കണ്ടു, മകനെ കിട്ടാൻ സാധ്യമായ എല്ലാ വഴികളും അവർ സ്വീകരിച്ചു." - നളിനിയുടെ മാതാവ് പത്മ കൂട്ടിച്ചേർത്തു

അത്തരമൊരു പ്രയാസകരമായ സമയത്ത് പിന്തുണ ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ തന്റെ കുടുംബത്തിന് സമാനമായ പിന്തുണാ സംവിധാനമില്ലെന്നും പത്മ ചൂണ്ടിക്കാട്ടി.

"പേരറിവാളന് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അദ്ദേഹത്തെ പിന്തുണച്ച നിരവധി ആളുകൾ ഉണ്ട്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ മകളും മോചിതയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നളിനിക്ക് ഒരു കുഞ്ഞുണ്ടായതിനാൽ കരുണാനിധി അവളുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. എന്റെ മകളും ഉടൻ മോചിതയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." -അവർ വ്യക്തമാക്കി.

സ്റ്റാലിൻ സാറിന് നന്ദി പറയുന്നുവെന്നും അവരുടെ പരിശ്രമം കൊണ്ടാണ് പേരറിവാൾ മോചിക്കപ്പെട്ടതെന്നും പത്മ പറഞ്ഞു. നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യാൻ സഹായിച്ചത് കരുണാനിധിയാണെന്നും ഇപ്പോൾ തന്റെ മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിലെ പ്രതിയെന്നാരോപിക്കപ്പെട്ട പേരറിവാളനെ മെയ് 18നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 31 വർഷം ജയിലിൽ കിടന്ന അദ്ദേഹം തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് പുറത്തിറങ്ങിയത്.

Tags:    
News Summary - Rajiv Gandhi assassination case: I believe my daughter will be released soon too, says Nalini’s mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.