ബംഗളൂരു: കോടികളുടെ സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായി സെൻട്രൽ ജയിലിൽ കഴിയുന്ന കന്നട നടി റന്യ റാവുവിന്റെ വളർത്തച്ഛൻ ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. സ്വർണക്കടത്തിൽ ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക സർക്കാർ നിയോഗിച്ച അഡി. ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശിപാർശയെത്തുടർന്നാണിത്.
രാമചന്ദ്ര റാവു നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഇദ്ദേഹത്തിന്റെ വളർത്തു മകൾ എന്ന നിലയിലുള്ള പ്രോട്ടോക്കോൾ സൗകര്യം ഉപയോഗിച്ചാണ് നടി 27 തവണ വിദേശത്തുനിന്ന് ബംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ ഇറങ്ങി പൊലീസ് അകമ്പടിയോടെ താമസസ്ഥലത്തേക്ക് പോയിരുന്നത്.
രാമചന്ദ്ര റാവു മൈസൂരു ഐ.ജിയായിരിക്കെ മലയാളി വ്യവസായിയുടെ കണക്കിൽപെടാത്ത രണ്ടു കോടി രൂപ പിടികൂടുകയും 20 ലക്ഷമാണെന്ന് പറയുകയും ചെയ്ത കേസിൽ ഉൾപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലിൽ രണ്ടു ഗുണ്ടകളെ കൊന്നതും കേസായിരുന്നു.
ദുബൈയിൽനിന്ന് ഏൽപിക്കുന്ന സ്വർണം ബംഗളൂരുവിൽ ഒരുതവണ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കമീഷൻ കൈപ്പറ്റുന്ന കാരിയർ മാത്രമാണ് താനെന്ന് നടി മൊഴി നൽകിയതായാണ് വിവരം. രന്യ റാവു ഈ മാസം നാലിന് കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായതിനെത്തുടർന്ന് ഡി.ആർ.ഐ പിടികൂടിയത് 17.29 കോടി രൂപയുടെ സ്വർണമാണ്. ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ കുളിമുറിയിൽ ഒളിപ്പിച്ച സ്വർണക്കട്ടികൾ എടുത്ത് പ്രത്യേക അറകളുള്ള വസ്ത്രത്തിൽ ഒളിപ്പിച്ച് ഹോട്ടലിൽനിന്ന് പുറത്തിറങ്ങി ബംഗളൂരുവിലേക്ക് വിമാനം കയറുകയാണ് രന്യയുടെ രീതി.
ബംഗളൂരു വിമാനത്താവളത്തിൽ കർണാടകയിലെ ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ എന്ന പരിഗണനയിൽ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കുകയും പൊലീസിന്റെ ഔദ്യോഗിക വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഇങ്ങനെ 27 യാത്രകൾ ഇതിനകം നടത്തിയെന്നാണ് പ്രാഥമിക വിവരം. 15 ദിവസങ്ങളിൽ ഇത്തരം നാലു യാത്രകൾ പ്രോട്ടോകോൾ സുരക്ഷയോടെ നടത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഡി.ആർ.ഐയിലെ ഉദ്യോഗസ്ഥർ നടിയെ നിരീക്ഷിച്ചത്.
യൂറോപ്പ്, അമേരിക്ക, ദുബൈ, സൗദി അറേബ്യ എന്നിവയുൾപ്പെടെ താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് രന്യ വെളിപ്പെടുത്തി. ക്ഷീണം പ്രകടിപ്പിച്ചതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത് അടുത്ത ദിവസങ്ങളിൽ തുടരും. കസ്റ്റംസ് ആക്ടിന് കീഴിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച നടി കേസ് അന്വേഷണവുമായി സഹകരിക്കും എന്നറിയിച്ചു.
അതേസമയം, തന്നെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പൊലീസ് മൊഴിയെടുത്തതെന്ന് നടി രന്യ റാവു ആരോപിച്ചിരിക്കുകയാണ്. റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്.ഐ) ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടി പരാതി ഉന്നയിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ തന്നെ ആവര്‍ത്തിച്ച് മര്‍ദിച്ചും തന്റെ രണ്ടാനച്ഛനായ ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് മൊഴികളില്‍ ഒപ്പുവെപ്പിച്ചതെന്നാണ് രന്യ റാവു പറഞ്ഞിരിക്കുന്നത്. ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.