മുംബൈ: അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയായിട്ടും ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ താക്കറെ ഭവനമായ ‘മാതോശ്രീ’യിലെത്തുന്നു. ത്രിദിന മുംബൈ സന്ദർശനത്തിനായി വെള്ളിയാഴ്ച എത്തുന്ന അമിത് ഷാ ഞായറാഴ്ചയാണ് ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നത്.
പ്രധാനമന്ത്രിയുടെ പ്രചാരണ വാക്ക് കടമെടുത്ത് ‘ചായ്പെ ചർച്ച’യെന്നാണ് ഉദ്ധവ്-ഷാ കൂടിക്കാഴ്ചയെ ശിവസേന മുഖപത്രം ‘സാമ്ന’ വിശേഷിപ്പിച്ചത്. ആര് ചർച്ചക്ക് എത്തിയാലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സ്വന്തമായി അഭിപ്രായമുണ്ടെന്നാണ് സേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. 2007ലും 2012ലും രാഷ്ട്രപതി തെരഞ്ഞടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥികളെ തഴഞ്ഞ് യു.പി.എ സ്ഥാനാർഥികൾക്കാണ് സേന പിന്തുണ നൽകിയത്.
ഹിന്ദുരാഷ്ട്ര, ഏക സിവിൽകോഡ് സാക്ഷാത്കാരത്തിന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാണ് ശിവസേന ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ എൽ.കെ. അദ്വാനി അല്ലെങ്കിൽ സുഷമ സ്വരാജ് എന്നാകും ഉദ്ധവ് മുന്നോട്ടുവെക്കുകയെന്ന് സേനവൃത്തങ്ങൾ സൂചിപ്പിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 18 എം.പിമാരും 63 എം.എൽ.എമാരുമുള്ള ശിവസേനയുടെ വോട്ട് മൂല്യം 25,893 ആണ്. സേനയുടെ പിന്തുണ ഉറപ്പായാൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകും. സേനയുടെ അഹന്ത ശമിപ്പിക്കാനാണ് അമിത് ഷാ അങ്ങോട്ട് ചെന്നു കാണുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കൾ പറയുന്നത്.
ഇതിനിടയിൽ, ശിവസേനയെ ഒഴിവാക്കി ഇടക്കാല തെരഞ്ഞെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരസ്യമായി പറഞ്ഞു.
ബി.ജെ.പി ഒറ്റക്ക് ഭരണത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അമിത് ഷായുടെ വരവിന് തൊട്ടുമുമ്പാണ് സേനയെ വിരട്ടാനെന്നോണം ഫഡ്നാവിസിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.