രജനീകാന്തുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ കൂടിക്കാഴ്ച; വീണ്ടും അഭ്യൂഹം

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. എസ്. ഗുരുമൂര്‍ത്തിയാണ് രജനിയുടെ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ഇരുവരുടെയും കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. ആരോഗ്യ കാര്യങ്ങള്‍ തിരക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പറയുന്നത്.

പ്രായാധിക്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് രജനി രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഫാന്‍സ് അസോസിയേഷന് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കത്ത് തന്റേതല്ലെന്നും എന്നാല്‍ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാവിന്റെ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

2017ല്‍ തന്നെ രജനി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ഭാവിയുണ്ടെന്നും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.