ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ലൈംഗികാരോപണം. ആർ.എസ്.എസ് അംഗം ശാന്തനു സിൻഹയാണ് സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളിൽ മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം ശാന്തനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആരോപണം നിഷേധിച്ച അമിത് മാളവ്യ ശാന്തനു സിൻഹക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുന്ന നോട്ടീസിൽ മൂന്നുദിവസത്തിനകം സിൻഹ നിരുപാധികം മാപ്പുപറയണമെന്നും തെറ്റായ പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ആവശ്യം.
അതേസമയം, അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കണം. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനകം ബി.ജെ.പി ഐ.ടി സെൽ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്.
അയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളിൽ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബി.ജെ.പി ഓഫിസുകളിലും ചൂഷണം നടക്കുന്നു.
അമിത് മാളവ്യയെ ഐ.ടി സെൽ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കിൽ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.