സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ

സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ...; തെരഞ്ഞെടുപ്പിൽ തോറ്റത് 15 കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: 400 സീറ്റെന്ന ലക്ഷ്യവുമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ രംഗത്തിറങ്ങിയ ബി.ജെ.പിക്ക് ഫലപ്രഖ്യാപന ദിനത്തിൽ നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. ഹിന്ദി ഹൃദയഭൂമിയിൽ ഇൻഡ്യ സഖ്യം മുന്നേറിയതോടെ സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം ഒറ്റക്ക് നേടാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ മത്സര രംഗത്തിറക്കിയ പ്രമുഖ സ്ഥാനാർഥികൾ പലരും പരാജയം നേരിട്ടു. സ്മൃതി ഇറാനി, അജയ് മിശ്ര, അർജുൻ മുണ്ട, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരുൾപ്പെടെ 15 കേന്ദ്രമന്ത്രിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

സ്മൃതി ഇറാനി: 2019ൽ രാഹുൽ ഗാന്ധിക്കെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി ഇത്തവണയും അമേത്തിയിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാൽ ശർമക്ക് അനുകൂലമായ ജനവിധിയാണ് ഇക്കുറി മണ്ഡലത്തിൽ ഉണ്ടായത്. 1,67,196 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് കിഷോരിലാൽ അമേത്തിയിൽ ജയമുറപ്പിച്ചത്. സ്മൃതിയുടെ പരാജയത്തോടെ മണ്ഡലത്തിൽ ബി.ജെ.പിക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

രാജീവ് ചന്ദ്രശേഖർ: കേന്ദ്ര ഐ.ടി സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് തോറ്റു. കോൺഗ്രസിന്‍റെ ശശി തരൂരിനെതിരെ തുടക്കത്തിൽ മുന്നേറിയെങ്കിലും അന്തിമ വിധി രാജീവ് ചന്ദ്രശേഖറിന് എതിരായി. 16,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തരൂർ വീണ്ടും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വി. മുരളീധരൻ: വിദേശകാര്യ സഹമന്ത്രിയായിരുന്ന വി. മുരളീധരൻ ആറ്റിങ്ങലിൽ മൂന്നാം സ്ഥാനത്തായി. ശക്തമായ ത്രികോണ മത്സരത്തിനു സാക്ഷ്യംവഹിച്ച മണ്ഡലത്തിൽ 3.1 ലക്ഷം വോട്ടു പിടിക്കാൻ മുരളീധരനായി. യു.ഡി.എഫിന്‍റെ അടൂർ പ്രകാശ് 684 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

അജയ് മിശ്ര: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മിശ്ര ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമാജ്‍വാദി പാർട്ടിയുടെ ഉത്കർഷ് വർമയോടാണ് പരാജയപ്പെട്ടത്. 2021ൽ മണ്ഡലത്തൽ, കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കു നേരെ വാഹമോടിച്ചു കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട വിവാദം അജയ് മിശ്രക്ക് തിരിച്ചടിയായി. 34,329 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്.പി സ്ഥാനാർഥിയുടെ വിജയം.

അർജുൻ മുണ്ട: ആദിവാസ് ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന അർജുൻ മുണ്ട ഝാർഖണ്ഡിലെ ഖൂണ്ടി മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി കാളിചരൺ മുണ്ട 1.49 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കൈലാഷ് ചൗധരി: കർഷക ക്ഷേമ സഹമന്ത്രിയായിരുന്ന കൈലാഷ് ചൗധരി രാജസ്ഥാനിലെ ബാർമറിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിന്‍റെ ഉമേദ റാം ബെനിവാൾ ഇവിടെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.

ഇവർക്ക് പുറമെ കേന്ദ്രമന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡെ (ചന്ദൗലി), കൗശൽ കിഷോർ (മൊഹൻലാൽഗഞ്ച്), സാധ്വി നിരഞ്ജൻ ജ്യോതി (ഫത്തേപുർ), റാവു സാബിഹ് ധൻവെ (ജൽന), ആർ.കെ. സിങ് (ആര), സഞ്ജീവ് ബല്യാൻ (മുസാഫർനഗർ), എൽ. മുരുകൻ (നീലഗിരി), നിഷിത് പരമാണിക് (കൂച്ച്ബിഹാർ), സുഭാഷ് സർക്കാർ (ബൻകുര) എന്നിവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

ചൊവ്വാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചത്. എൻ.ഡി.എ 291 സീറ്റുകളും ഇൻഡ്യ മുന്നണി 234 സീറ്റുകളിലുമാണ് ജയം ഉറപ്പിച്ചത്. ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത 18 പേരും തെരഞ്ഞെടുപ്പിൽ വിജയം കണ്ടു. 

Tags:    
News Summary - Smriti Irani To Rajeev Chandrasekhar, Union Ministers Who Lost 2024 Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.