ന്യൂഡൽഹി/മുംബൈ:ന്യൂഡൽഹി/മുംബൈ: പ്രളയക്കടലിൽ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി ഇതര സംസ്ഥാനങ്ങളും. ഡൽഹി സർക്കാർ കേരളത്തിന് 10 കോടി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് കെജ്രിവാൾ സഹായം വാഗ്ദാനം ചെയ്തത്. ആം ആദ്മി പാർട്ടിയുടെ എല്ലാ എം.പിമാരും എം.എൽ.എമാരും ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര സർക്കാർ 20 കോടി രൂപ അടിയന്തരമായി നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കേരളത്തിൽ വിതരണം ചെയ്യാനായി 11 ടൺ ഭക്ഷ്യവസ്തു ശേഖരിച്ചതായും ഇതിൽ ആറ് ടൺ ശനിയാഴ്ച വൈകീട്ടോടെ കേരളത്തിൽ എത്തുമെന്നും അദ്ദേഹം ട്വീറ്റ്ചെയ്തു. യു. പി സർക്കാർ 15 കോടിയും മധ്യപ്രദേശ് സർക്കാർ 10കോടിയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡിഷ സർക്കാർ അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുമായി 240 അഗ്നിശമന സേന ജീവനക്കാരെ കേരളത്തിലേക്ക് അയച്ചു. 75 ബോട്ടുകളുമായി പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ട്വീറ്റ്ചെയ്തു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സഹായം വാഗ്ദാനംചെയ്തു. ഝാർഖണ്ഡ് അഞ്ചു കോടി നൽകും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും 10 കോടി വീതം നൽകും. തമിഴ്നാട് സർക്കാർ നേരത്തേ പ്രഖ്യാപിച്ച അഞ്ചു കോടിക്കു പുറമെ അഞ്ചു കോടികൂടി നൽകും.
ഡോക്ടർമാരെയും മരുന്നുകൾ, അരി, വസ്ത്രങ്ങൾ എന്നിവയും തമിഴ്നാട് എത്തിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 10 കോടിയും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ 10 കോടിയും പ്രഖ്യാപിച്ചു. 10 കോടി നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമർ അബ്ദുല്ല ഒരുമാസത്തെ ശമ്പളം നൽകും. കഴിഞ്ഞദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു 25 കോടി നൽകുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.