ന്യൂഡൽഹി: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നു. സാധാരണയിൽ കവിഞ്ഞ മഴകാരണം ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഉയർന്ന സാധ്യതയുണ്ടെന്നാണ് നിഗമനം. ഇന്ത്യയുടെ കൃഷിയിടത്തിൻ്റെ 52 ശതമാനവും ആദ്യകാല മൺസൂണിനെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉൽപാദനത്തിനും ജലസംഭരണികൾ നികത്തുന്നതിനും പ്രാഥമിക മഴ നിർണായകമാണ്.
രാജ്യത്ത് ഇതുവരെ 453.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ ഇന്ത്യയിൽ സാധാരണയേക്കാൾ ഒമ്പത് ശതമാനം കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്.
വടക്കുകിഴക്കൻ, കിഴക്കൻ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച്, സെൻട്രൽ, പെനിൻസുലർ ഇന്ത്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മധ്യമേഖലയിൽ 33 ശതമാനം അധിക മഴ ലഭിച്ചു.
കൃഷിക്ക് മൺസൂൺ മഴയെ വൻതോതിൽ ആശ്രയിക്കുന്ന മധ്യ ഇന്ത്യയിൽ തുടർച്ചയായ മൂന്നാം സീസണിലും നല്ല മഴ ലഭിക്കുന്നുണ്ടെന്നും ഇത് കാർഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മൊഹാപത്ര പറഞ്ഞു. അതിനിടെ, കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ 23 ശതമാനവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 14 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഉപദ്വീപിൽ ജൂലൈയിൽ 36 ശതമാനം കൂടുതൽ മഴ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.