അലഹബാദ്: മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിൽ കേസുമായി മുന്നോട്ടുപോകാനുള്ള ക്ഷേത്രം അധികൃതരുടെ അവകാശത്തെ ചോദ്യം ചെയ്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈകോടതി തള്ളി.
ജസ്‌റ്റിസ് മായങ്ക് കുമാർ ജെയിനാണ് വിധി പ്രസ്‌താവിച്ചത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കാലത്ത് നിർമിച്ചതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. ഇത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് നിർമിച്ചതാണെന്ന് മറുവിഭാഗം ആരോപിക്കുന്നു.
ആഗസ്റ്റ് 12നാണ് അടുത്ത വാദം കേൾക്കൽ. തങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി പറഞ്ഞു. മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവുമായി അതിർത്തി പങ്കിടുന്ന 13.37 ഏക്കർ സമുച്ചയത്തിൽ നിന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തിരുന്നു.
1991ലെ ആരാധനാലയ നിയമം അനുസരിച്ച് മസ്ജിദിനെതിരായി സമർപ്പിക്കപ്പെട്ട കേസുകൾ തടഞ്ഞിട്ടുണ്ടെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡും വാദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റിക്കു വേണ്ടി അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.