ന്യൂഡൽഹി: എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഉപവർഗീകരണത്തിന് അനുമതി നൽകി സുപ്രീംകോടതി. 2004ലെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഏഴംഗ ബെഞ്ചിന്റെ നിർണായക വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.
എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഉപവിഭാഗങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പിന്നാക്കം നിൽക്കുന്ന ജാതികൾക്ക് ആനുകൂല്യം നൽകുന്നതിനുമാണ് സുപ്രീംകോടതിയുടെ അനുമതി. ഏഴംഗ ബെഞ്ചിൽ ആറ് പേരും ഉപവർഗീകരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചു.
ജസ്റ്റിസുമാരായ ബി.ആർ ഗവായി, വിക്രംനാഥ്, ബെല എം ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര എന്നിവർ വെവ്വേറെ വിധിയാണ് പുറപ്പെടുവിച്ചത്. സാമൂഹിക സമത്വത്തിന്റെ തത്വങ്ങൾ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്ന ജാതികൾക്ക് കൂടുതൽ ആനുകൂല്യം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നേരത്തെ എസ്.സി, എസ്.ടി വിഭാഗത്തിലെ ഉപവർഗീകരണത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചിരുന്നത്. എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്നവർക്ക് സംവരണത്തിന്റെ ഗുണം ലഭിക്കുന്നില്ലെങ്കിൽ ഉപവർഗീകരണം നടത്തി ചിലർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാവുന്നതാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.