ഗൗതം ഗംഭീർ, ജയന്ത് സിൻഹ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയുടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തുവിടുന്നതിനുമുമ്പെ ഇലപൊഴിച്ച് തുടങ്ങിയ ബി.ജെ.പിയിൽ രണ്ട് പ്രമുഖ സിറ്റിങ് എം.പിമാർ പിന്മാറ്റം പ്രഖ്യാപിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ഡൽഹിയിൽനിന്നുള്ള ബി.ജെ.പി സിറ്റിങ് എം.പി ഗൗതം ഗംഭീർ രാഷ്ട്രീയപ്രവർത്തനം തന്നെ മതിയാക്കി ക്രിക്കറ്റിലേക്ക് മടങ്ങുകയാണെന്നും ഝാർഖണ്ഡിൽനിന്നുള്ള സിറ്റിങ് എം.പിയും മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിർത്തി കാലാവാസ്ഥ വ്യതിയാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സമൂഹ മാധ്യമമായ ‘എക്സി’ലൂടെ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാത്രി 11 മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ നാലുമണി വരെ ചേർന്ന ബി.ജെ.പി ഉന്നത നേതൃയോഗം ഒന്നാം ഘട്ട സ്ഥാനാർഥിപ്പട്ടിക ചർച്ചചെയ്തിരുന്നു.
ഇരുവർക്കും ഇക്കുറി പാർട്ടി ടിക്കറ്റ് നൽകില്ലെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് പാർട്ടിയുടെയും തങ്ങളുടെയും മുഖം രക്ഷിക്കാനുള്ള നീക്കമാണ് പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള പരസ്യ പിന്മാറ്റമെന്ന് അഭ്യൂഹമുണ്ട്. തങ്ങളെ ഒഴിവാക്കിത്തരണമെന്ന് ഇരുനേതാക്കളും പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് ആവശ്യപ്പെട്ടതിലെ സാമ്യതയും ഈ അഭ്യൂഹത്തിന് അടിവരയിടുന്നു.
കഴിഞ്ഞ തവണ ത്രികോണ മത്സരത്തിൽ ബി.ജെ.പി തൂത്തുവാരിയ ഡൽഹിയിൽ ഇക്കുറി ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യത്തിലായതോടെ നേരിട്ടുള്ള കടുത്ത മത്സരമായി മാറിയതിന് പിന്നാലെയാണ് സിറ്റിങ് എം.പിമാരിൽ കൂടുതൽ ജനപിന്തുണയുള്ള ഗൗതം ഗംഭീറിന്റെ പിന്മാറ്റ പ്രഖ്യാപനം. 2019 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന ഗൗതം ഗംഭീർ ഏഴു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്ക് 2019ൽ തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയും ഗൗതമും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായഭിന്നതയുണ്ടായിരുന്നു.
ക്രിക്കറ്റിലെ തന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കിത്തരാൻ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദി. ജയ് ഹിന്ദ്’’ എന്ന് എന്ന് ഗൗതം ‘എക്സി’ൽ കുറിച്ചു.
നേരിട്ടുള്ള തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി അധ്യക്ഷനോട് ആവശ്യപ്പെട്ടുവെന്നും അതുവഴി ഇന്ത്യയിലും ലോകത്തും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് പരിശ്രമിക്കാമെന്നും ജയന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചു. സാമ്പത്തിക -ഭരണ തലങ്ങളിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബി.ജെ.പി തഴഞ്ഞതിനെ തുടർന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയുടെ മകൻ കൂടിയായ ജയന്ത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.