പുതിയ ക്രിമിനൽ നിയമങ്ങൾ: ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: പുതിയ ക്രിമിനൽ നിയമങ്ങൾ ‘പാർട്ട് ടൈമർമാരാണ്’ തയാറാക്കിയതെന്ന പി. ചിദംബരത്തിന്‍റെ പരാമർശത്തിനെതിരെ ഉപരാഷ്ട്രപത്രി ജഗ്ദീപ് ധൻഖർ. പാർലമെന്റിനെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ പരാമർശം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐ.ഐ.എസ്‌.ടി) 12-ാമത് ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. പൊതുപരിപാടികളിൽ ഉപരാഷ്ട്രപതിമാർ സാധാരണ സ്വീകരിക്കാറുള്ള ശൈലിക്ക് പകരം കടുത്ത ഭാഷയിലാണ് ഉപരാഷ്ട്രപതി ആഞ്ഞടിച്ചത്.

‘നിയമവുമായി ബന്ധപ്പെട്ട് പാർലമെൻറിലെ ഓരോ അംഗത്തിനും അഭിപ്രായം പറയാമായിരുന്നു. അപ്പോൾ മൗനമായിരുന്നു. ചിദംബരം മാത്രമല്ല, പാർലമെൻറിൽ അംഗങ്ങളായ മറ്റ് മുതിർന്ന അഭിഭാഷകരും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരമുണ്ടായപ്പോൾ സംസാരിച്ചില്ല. എം.പിമാർക്ക് അപകീർത്തികരവും അങ്ങേയറ്റം അപമാനിക്കുന്നതുമായ നിരീക്ഷണങ്ങൾ പത്രത്തിലാണ് വായിച്ചത്. ആ പരാമർശം പിൻവലിക്കാൻ തയാറാകണം’ -ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

പുതിയ ക്രിമിനൽ നിയമങ്ങൾ നിരർഥകവും ഭരണഘടനവിരുദ്ധവുമാണെന്ന് പി. ചിദംബരം ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലെ കുറിപ്പിലും വിമർശിച്ചിരുന്നു. പുതിയ ക്രിമിനൽ നിയമങ്ങളുടെ മിക്കഭാഗങ്ങളും പഴയതിൽനിന്ന് വെട്ടിയൊട്ടിച്ചതാണെന്നും ഇതിലെ ചിലവശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നുമായിരുന്നു വിമർശനം. ഒരു ചർച്ചയും കൂടാതെ ഏകപക്ഷീയമായി പുതിയ നിയമങ്ങൾ പാസാക്കിയെന്നും ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണിതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. പുതിയ നിയമങ്ങൾ ഭാവിയിൽ കോടതികൾക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന ആശങ്കയും ചിദംബരം പങ്കുവെച്ചു.

Tags:    
News Summary - Vice President lashed out at Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.