കഴിഞ്ഞദിവസം ചേർന്ന വഖഫ് ജെ.പി.സി യോഗം (ഫയൽ ചിത്രം)
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും കടുത്ത എതിർപ്പുകൾക്കിടയാക്കിയ വിവാദവ്യവസ്ഥകൾ ഏതാണ്ടെല്ലാം നിലനിർത്തി കണ്ണിൽ പൊടിയിടാൻ പേരിന് മാത്രം ഭേദഗതികൾ വരുത്തി 2024ലെ വഖഫ് ബില്ലുമായി മുന്നോട്ടുപോകാൻ സംയുക്ത പാർലമെന്ററി സമിതി ശിപാർശ. തിരക്കിട്ട് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ പാകത്തിൽ ജെ.പി.സി റിപ്പോർട്ടിനൊപ്പം ഭേദഗതി വരുത്തിയ ബില്ലിന്റെ കരടും ജെ.പി.സി അംഗങ്ങൾക്ക് വിതരണം ചെയ്തു. ബുധനാഴ്ച രാവിലെ 11നുള്ള യോഗത്തിൽ അംഗീകാരത്തിനെടുക്കേണ്ട കരട് റിപ്പോർട്ട് മതിയായ സമയം നൽകാതെ ചൊവ്വാഴ്ച ഏറെ വൈകിയാണ് അംഗങ്ങൾക്ക് നൽകിയത്.
വഖഫിന്റെ ചൈതന്യവും ലക്ഷ്യവും നഷ്ടപ്പെടുത്തുന്നതരത്തിൽ വഖഫ് നിയമത്തിന്റെ പേര് മാറ്റരുതെന്ന ബി.ജെ.പി ഭരിക്കുന്നതടക്കം മുഴുവൻ വഖഫ് ബോർഡുകളുടെയും ഐകകണ്ഠ്യേനയുള്ള ആവശ്യം തള്ളിയാണ് ജെ.പി.സി കരട് റിപ്പോർട്ടിന്റെ തുടക്കം. വഖഫ് നിയമം എന്നത് മാറ്റി ജെ.പി.സി വഖഫ് നിയമത്തിന് സർക്കാർ നൽകിയ ‘ഉമീദ്’ (യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ) എന്ന പേരുതന്നെ വെക്കണമെന്ന് സമിതി ശിപാർശ ചെയ്തു.
ഏറെ പ്രതിഷേധത്തിനിടയാക്കിയ, വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിംകൾ വേണമെന്ന വ്യവസ്ഥ കുറേക്കൂടി കടുപ്പിച്ചു. എക്സ് ഒഫിഷ്യോ സെക്രട്ടറി അമുസ്ലിമായാലും രണ്ട് അമുസ്ലിംകൾ വേറെയും ബോർഡിൽ വേണമെന്നാക്കി. എക്സ് ഒഫിഷ്യോ അംഗമായ സർക്കാർ ജോയന്റ് സെക്രട്ടറി ഒഴികെ രണ്ട് അമുസ്ലിംകൾ വേണമെന്ന പുതിയ ഭേദഗതിയിലൂടെ രണ്ടിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾക്ക് വഴിയൊരുക്കി. വഖഫ് ബോർഡ് സി.ഇ.ഒ അടക്കമുള്ളവർ അമുസ്ലിംകളായിരിക്കാമെന്ന വ്യവസ്ഥ നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.