ബംഗളൂരു: സാമൂഹികസുരക്ഷ ലക്ഷ്യമിട്ട് തൊഴിൽരഹിതരായ യുവാക്കൾക്ക് ധനസഹായം നൽകുന്ന ‘യുവനിധി’ പദ്ധതിക്ക് കർണാടകയിൽ തുടക്കമായി. വെള്ളിയാഴ്ച ശിവമൊഗ്ഗ ഫ്രീഡം പാർക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ഉദ്ഘാടനംചെയ്തു.
തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമ ധാരികൾക്ക് 1500 രൂപയും മാസംതോറും ലഭിക്കുന്നതാണ് യുവനിധി പദ്ധതി. ജോലി ലഭിക്കുന്നതു വരെ പരമാവധി രണ്ടു വർഷത്തേക്ക് സഹായം അനുവദിക്കും. 2022-2023 അക്കാദമിക വർഷം മുതൽ പാസ്ഔട്ടായവർക്കാണ് പദ്ധതിക്ക് യോഗ്യത. തുടർപഠനം നടത്തുന്നവർക്ക് ഈ ധനസഹായം ലഭിക്കില്ല. കഴിഞ്ഞ ഡിസംബർ 26ന് യുവനിധി രജിസ്ട്രേഷൻ നടപടി ആരംഭിച്ചിരുന്നു. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നൽകുക.
നടപ്പു സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 250 കോടി സർക്കാർ നീക്കിവെച്ചിട്ടുണ്ട്. അടുത്തവർഷം 1200 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതോടെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായ അഞ്ചിന സാമൂഹിക സുരക്ഷാ പദ്ധതികൾ സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ നടപ്പാക്കി.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശക്തി യോജന (വനിതകൾക്ക് സൗജന്യ ബസ് യാത്ര), ഗൃഹജ്യോതി (എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി), ഗൃഹലക്ഷ്മി (വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ), അന്ന ഭാഗ്യ (ബി.പി.എൽ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ അരി) എന്നീ ക്ഷേമ പദ്ധതികളോരോന്നായി നടപ്പാക്കിയിരുന്നു.
ബംഗളൂരു: തൊഴിൽരഹിതരായ യുവാക്കൾക്കുള്ള കർണാടക സർക്കാറിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ യുവനിധിയിൽ ജനുവരി 11 വരെ രജിസ്റ്റർ ചെയ്തത് 65,000 പേർ.
2022-23 അക്കാദമിക വർഷത്തിൽ ബിരുദ, ഡിപ്ലോമ കോഴ്സുകളിലായി 5.29 ലക്ഷം വിദ്യാർഥികൾ പുറത്തിറങ്ങിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. കോഴ്സ് പൂർത്തിയാക്കി ആറു മാസത്തിനകം ജോലി ലഭിക്കാത്തവർക്ക് യുവനിധി പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.
രജിസ്റ്റർ ചെയ്ത യുവതീയുവാക്കൾക്ക് ധനസഹായം നൽകുന്നതിലപ്പുറം നൈപുണ്യവികസനത്തിൽ പരിശീലനമടക്കം നൽകി അവരുടെ ജോലിസാധ്യത വർധിപ്പിക്കുകയാണ് സർക്കാറിന്റെ പദ്ധതി.
വെള്ളിയാഴ്ച ശിവമൊഗ്ഗയിൽ നടന്ന ചടങ്ങിൽ ആറു ഗുണഭോക്താക്കൾക്ക് ചെക്ക് കൈമാറിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യുവനിധി പദ്ധതിക്ക് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.