മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് കൈമാറി. കെ.എം ഷാജി കോടതിയിൽ സമർപ്പിച്ച രേഖകൾ സഹിതമാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്.
കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും ഇത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കെ.എം ഷാജി സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഹരജിയിൽ തന്റെ വാദം തെളിയിക്കാൻ ഷാജി സമർപ്പിച്ച രേഖകൾ സഹിതമാണ് വിജിലൻസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തന്റെ വാദം തെളിയിക്കാൻ 20,000 രൂപയുടെ രസീതുകളും തെളിവായി ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം ഫണ്ട് വാങ്ങുമ്പോള്‍ പതിനായിരം രൂപക്ക് മുകളില്‍ പണമായി കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം. ഇതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പണം തിരികെ ലഭിക്കാൻ സമർപ്പിച്ച രേഖകൾ തന്നെ നിലവിൽ ഷാജിക്ക് എതിരായുള്ള തെളിവായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.