ബിജു രാധാകൃഷ്ണന്‍റെ ആരോപണം ഞെട്ടിപ്പിക്കുന്നത് -കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടീം സോളാര്‍ കമ്പനി രൂപീകരിച്ചത് തന്നെ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ആണ്. നിയമനടപടികള്‍ സ്വീകരിക്കേണ്ട ഗുരുതരമായ മൊഴിയാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്‍ അടിയന്തരമായി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കാതിരിക്കാന്‍ ജയില്‍ സൂപ്രണ്ടിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു. എന്തിനാണ് ജയില്‍ സൂപ്രണ്ട് ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കണം. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടാണ് സൂപ്രണ്ട് ബിജുവുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ കമ്മീഷന് മുന്നില്‍ എത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ഇത്. ഇതിനെതിരെ പ്രതികരിച്ച ജയിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ സ്ഥലംമാറ്റി. സംസ്ഥാനത്ത് നാല് ഡി.ജി.പിമാര്‍ ഉള്ളപ്പോള്‍ വിജിലന്‍സ് മേധാവിയായി ഡി.ജി.പിയെ നിയമിച്ചിട്ടില്ല. സെന്‍കുമാര്‍ ഒഴികെ ആരെയും സര്‍ക്കാരിന് വിശ്വാസമില്ല. മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാനാണ് വിജിലന്‍സ് മേധാവിയായി ഡി.ജി.പിയെ നിയമിക്കാതിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.