ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സെലക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം:  2015ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നതിനാണ് ഭരണപക്ഷം ഉദ്ദേശിച്ചതെങ്കിലും ഭരണ- പ്രതിപക്ഷത്ത് നിന്നുയര്‍ന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണിത്. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഭരണപക്ഷത്തുനിന്ന് സംസാരിച്ച കെ. മുരളീധരനാണ് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ചര്‍ച്ചക്ക് മറുപടി പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം അംഗീകരിച്ചു. ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസത്തെ അറിയിപ്പ് കൂടാതെ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഹര്‍ത്താന്‍ നടത്തുന്നതും വിലക്കുന്നു. പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ യാത്രയോ തടസ്സപ്പെടുത്താന്‍ പാടില്ല.  നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ആറു മാസം വരെയുള്ള തടവോ അല്ളെങ്കില്‍ 10,000 രൂപയോ രണ്ടും കൂടിയോ ശിക്ഷയും ഉറപ്പുവരുത്തുന്നു.
ബില്‍ അവതരണത്തിന് മുമ്പുതന്നെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തടസ്സവാദം ഉന്നയിച്ചിരുന്നു. ഭരണഘടനയെയും നിയമസഭയെയും നോക്കുകുത്തിയാക്കിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സഭയുടെ പരമാധികാരം ഹനിച്ചാണ് ബില്‍ അവതരണം. ബില്ലിനെതിരെ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തെക്കുറിച്ച് പൊതുജന അഭിപ്രായം തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം പറഞ്ഞത് ഗൗരവമുള്ള വിഷയമാണെങ്കിലും മന്ത്രിയുടെ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലാത്തതിനാല്‍ തടസ്സവാദം നിലനില്‍ക്കില്ളെന്നും സ്പീക്കര്‍ റൂള്‍ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.