തോറ്റ വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ /പഴയങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെ  നിന്ദ്യമായ രീതിയില്‍ അവഹേളിച്ച സംഭവത്തില്‍ 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പരാജയമാണ്  ലീഗ് പ്രവര്‍ത്തകര്‍ അപരിഷ്കൃതമായ ആഹ്ളാദപ്രകടനങ്ങള്‍ നടത്തി ആഘോഷിച്ചത്.  
വിജയാഹ്ളാദ പ്രകടനത്തില്‍ യുവാവിനെ പര്‍ദ ധരിച്ച സ്ത്രീവേഷം കെട്ടിച്ച് കൂടെയുള്ളവര്‍ ആഭാസകരമായ രീതിയില്‍  പ്രതീകാത്മക ലൈംഗിക കേളികള്‍ നടത്തുകയായിരുന്നു. ഇത് വിഡിയോവില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായി വ്യാപിച്ചു. വിഡിയോ ക്ളിപ്പിങ് ഫേസ് ബുക്, വാട്ട്സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വന്നതോടെ പ്രതിഷേധം വ്യാപകമായി.
ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. മഹല്ല് പ്രസിഡന്‍റ് കൂടിയായ ലീഗ് മടക്കര ശാഖ മുസ്ലിം ലീഗ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി, ഒ.കെ. മൊയ്തീന്‍, പി.വി. സക്കറിയ, തക്കാല ഹംസ, മടക്കര തെക്കുഭാഗം ബദര്‍ പള്ളിക്കു സമീപം തോലന്‍ ഷബീര്‍, ഇരിണാവ് ഡാമിനു സമീപത്തെ അവറാന്‍ സക്കറിയ, ഹരിജന്‍ വായനശാലക്കു സമീപത്തെ ടി.എം.വി. നിസാര്‍, ഇട്ടമ്മല്‍ മഹ്റൂഫ്, പടപ്പയില്‍ റഫീഖ്, പി.പി. നൗഷാദ്, കൊവ്വമ്മല്‍ ഇസ്മാഈല്‍, ഇട്ടമ്മല്‍ സജീര്‍, സലഫി പള്ളിക്കു പിന്നിലെ ഇട്ടമ്മല്‍ റാസിഖ്, മടക്കര ജി.എം.എല്‍.പി സ്കൂളിനു പിന്‍വശത്തെ മടത്തിലെ വളപ്പില്‍ സലീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിമര്‍ശം രൂക്ഷമായതോടെ ആഭാസകരമായ രംഗങ്ങള്‍ പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ളെന്ന വിശദീകരണം നല്‍കി  മുസ്ലിം ലീഗ് നേതൃത്വം ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും മാനക്കേടാണെന്ന് ബോധ്യമായതോടെ മൂന്നു പേരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.  
സംഭവം അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള വനിതാ കമീഷന്‍ നിര്‍ദേശം നല്‍കി. കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. സംഭവത്തെ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി അപലപിച്ചു.നടന്നത് വ്യക്തി എന്ന നിലയില്‍ തോറ്റ സ്ഥാനാര്‍ഥിയെ അങ്ങേയറ്റം നിന്ദ്യമായരീതിയില്‍ അവഹേളിക്കുന്നതാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.