ബാബുവിനെതിരായ രണ്ടാമത്തെ ഹരജിയും ചീഫ് ജസ്റ്റിസിന് വിട്ടു

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ നിയമപരമായ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്‍റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയും ചീഫ് ജസ്റ്റിസിന്‍െറ പരിഗണനക്ക് വിട്ടു. ആരോപണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നിരിക്കെ ഹരജിക്ക് പൊതുതാല്‍പര്യ സ്വാഭാവമുണ്ടെന്നും ചീഫ് ജസ്റ്റിസിന്‍െറ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ നടപടി.
സമാന സ്വഭാവമുള്ള മറ്റൊരു ഹരജി കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഈ കേസിനോടൊപ്പം ഈ ഹരജി കൂടി പരിഗണിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നിലവിലെ അന്വേഷണത്തിന്‍െറ ഭാഗമായി ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് പാലക്കാട് ആസ്ഥാനമായ ആന്‍റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഹരജി നല്‍കിയത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനാവശ്യ തിടുക്കമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചതെന്നാണ് ഹരജിയിലെ ആരോപണം.
ബാര്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ. ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് രണ്ടു മന്ത്രിമാര്‍ക്കെതിരെയും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി എം. മുത്തുകൃഷ്ണന്‍ നല്‍കിയ ഹരജിയാണ് ചൊവ്വാഴ്ച ഇതേ ബെഞ്ചില്‍നിന്ന് ചീഫ് ജസ്റ്റിസിന്‍െറ പരിഗണനക്ക് വിട്ടത്. ആന്‍റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.