സരിതയുടെ കത്തിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചാനല്‍ പുറത്തുവിട്ട കത്തിന് പിന്നില്‍ മുന്‍മന്ത്രി ഗണേഷ് കുമാറും സഹായികളുമാണെന്ന് ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയശേഷം പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫെനി. ബാലകൃഷ്ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജും ഇക്കാര്യം ആവശ്യപ്പെട്ട് കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ താഴെ ഇറക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാറിന്‍െറ പി.എ പ്രദീപ്കുമാര്‍ തന്നെ സമീപിച്ചിരുന്നു. പ്രതിഫലമായി വെര്‍ണ കാറും വാഗ്ദാനം ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് ഗണേഷ് കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് മാവേലിക്കരയില്‍ വന്ന് കണ്ടു.  സരിത പുറത്തുവിട്ടിരിക്കുന്ന പുതിയ കത്ത് വ്യാജമാണ്. കത്തില്‍ വിവരങ്ങള്‍ യഥാര്‍ഥ കത്തിലെ വിവരങ്ങള്‍ക്ക് വിരുദ്ധമായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. സരിത ജയിലില്‍വെച്ച് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല. സരിത നല്‍കിയ കത്ത് തിരികെ നല്‍കിയിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫെനി ബാലകൃഷ്ണന്‍  മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്‍െറ രേഖകള്‍ സോളാര്‍ കമീഷനില്‍
കൊച്ചി: സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി, തമ്പാനൂര്‍ രവി,ബെന്നി ബഹനാന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചതിന്‍െറ തെളിവുകള്‍ സോളാര്‍ കമീഷന് ലഭിച്ചു. 2014 ഡിസംബര്‍ എട്ടുമുതല്‍ 2016 മാര്‍ച്ച് രണ്ടുവരെ ഫെനിയുടെ രണ്ട് നമ്പറുകളില്‍നിന്ന് നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പൊലീസ് മേധാവി വഴി സോളാര്‍ കമീഷന് ലഭിച്ചത്. മുന്‍ എം.എല്‍.എ തമ്പാനൂര്‍ രവിയെ 42 തവണയും ബെന്നി ബഹനാന്‍ എം.എല്‍.എയെ 150 തവണയും മുഖ്യമന്ത്രിയെ നാല് തവണയുമാണ്  വിളിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മൊബൈലിലേക്ക് നാലു തവണ വിളിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച ഹാജരായ ഫെനി ബാലകൃഷ്ണന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി.  സോളാര്‍ സംബന്ധമായ വിഷയങ്ങളല്ല സംസാരിച്ചതെന്നും വ്യക്തിപരമായ കാര്യങ്ങളായിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സരിതയുടെ അറിവോടെയും അല്ലാതെയും രവിയെ വിളിച്ചിട്ടുണ്ട്. നേരത്തേ ഫെനി ബാലകൃഷ്ണനുമായി ഫോണ്‍ സംഭാഷണം നടത്തിയിട്ടില്ലന്നാണ് തമ്പാനൂര്‍ രവി മൊഴി നല്‍കിയിരുന്നതെന്നും കമീഷന്‍ ഓര്‍മിപ്പിച്ചു.  സരിതയുടെ എല്ലാ കേസുകളില്‍നിന്നും തന്നെ ഒഴിവാക്കിയെന്ന മൊഴി തെറ്റാണെന്ന് ഫെനി ബാലകൃഷ്ണന്‍ മൊഴികൊടുത്തു. തിരുവല്ല, കോന്നി മജിസ്ട്രേറ്റ് കോടതികളിലുള്ള സരിതയുടെ കേസുകളില്‍ അഭിഭാഷകനായി ഇപ്പോഴും തുടരുന്നുണ്ട്. സരിത തന്നെ വിളിച്ച് അവരുടെ ആരോപണങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പറയില്ളെന്ന് സരിതയെ അറിയിച്ചെന്നും ഫെനി കമീഷന് മൊഴിനല്‍കി.

സരിത ജയിലില്‍വെച്ച് എഴുതിയ കത്തിലെ ഉള്ളടക്കത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതുതായി പ്രചരിക്കുന്നത്. മുഖ്യമന്ത്രി, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ളേ താങ്കള്‍ സരിതയുടെ കേസ് എറ്റെടുത്തത് എന്ന കമീഷന്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് സരിതയുടെ ബ്ളാക്മെയിലിങ്ങിന് കൂട്ടുനില്‍ക്കാത്തതിനാലാണ് താന്‍ സരിതയുടെ കേസുകളുടെ വക്കാലത്തുകള്‍ ഒഴിഞ്ഞതെന്ന് ഫെനി പറഞ്ഞു. മജിസ്ട്രേറ്റ് കോടതിയിലെ മൊഴിയില്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ സരിതയുടെ കത്തിലുള്ള ഉന്നതരെക്കുറിച്ച് പറയാന്‍ കഴിയില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഫെനി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. കത്തിലെ വിശദാംശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഫെനിയെ കമീഷന്‍ അനുവദിച്ചില്ല. കത്തിന്‍െറ ഉള്ളടക്കത്തെക്കുറിച്ച് പറയാന്‍ ഫെനി ബാലകൃഷ്ണന്‍ ബാധ്യസ്ഥനല്ളെന്നും സരിത ഫെനിയുടെ വക്കാലത്ത് ഒഴിഞ്ഞതാണെന്നും കമീഷന്‍ നിരീക്ഷിച്ചു. സരിത എഴുതിയ കത്ത് കൈയിലുണ്ടെങ്കില്‍ ഫെനി അത് കമീഷനില്‍ ഹാജരാക്കട്ടെയെന്നും അല്ലാതെ കത്തില്‍ പറഞ്ഞ കാര്യം ശരിയാണോ എന്നുപറയാന്‍ അനുവദിക്കില്ളെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിച്ചു.
150 തവണ വിളിച്ച ബെന്നി ബഹനാന്‍െറ നമ്പര്‍ തനിക്കറിയില്ളെന്ന് പറയുന്ന അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കള്ളം പറയുകയാണെന്നും കമീഷന്‍ നിരീക്ഷിച്ചു.

ആരോപണങ്ങള്‍ തെളിയിക്കാന്‍  വിഡിയോ പുറത്തുവിടുമെന്ന് സരിത
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കാന്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത എസ്. നായര്‍. ദൃശ്യങ്ങള്‍ കണ്ട് ജനത്തിന് സത്യാവസ്ഥ മനസ്സിലാക്കാം. താന്‍ ജയിലിലായിരുന്നപ്പോള്‍ ബെന്നി ബഹനാന്‍ എം.എല്‍.എ കേസൊതുക്കാന്‍ ഫെനി ബാലകൃഷ്ണന് 80 ലക്ഷം കൊടുത്തു. അടൂര്‍ പ്രകാശും ഫെനിക്ക് 30 ലക്ഷം കൊടുത്തിട്ടുണ്ട്. ഇതിനെല്ലാം തെളിവുണ്ട്. സോളാര്‍ കമീഷന് മുന്നില്‍ ഫെനി നിലപാട് മാറ്റിയതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന വിഡിയോ തന്‍െറ പക്കലുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്കും ഇത് കൈമാറാമെന്നും സരിത പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.