പാലക്കാട് എറ്റവും ഉയര്‍ന്ന ചൂട് 41.1 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്: കൊടും വേനലില്‍ തിളച്ചുമറിയുന്ന പാലക്കാട് ജില്ലയില്‍ സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. 41.1 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് മലമ്പുഴ ഡാമിന് സമീപമുള്ള ജലസേചന വകുപ്പ് ആസ്ഥാനത്തെ മാപിനിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് 2010ലാണ് പാലക്കാട്ട് 41 ഡിഗ്രി സെല്‍ഷ്യസിന് മീതെ ചൂട് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2010ല്‍ മുണ്ടൂര്‍ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിലെ (ഐ.ആര്‍.ടി.സി) മാപിനിയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മലമ്പുഴയില്‍ ഒടുവില്‍ 1992 മാര്‍ച്ചിലാണ്  41.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നത്.
ഈ വര്‍ഷം മലമ്പുഴയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചൂട് നാലുതവണ 40.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ചൊവ്വാഴ്ച 40.5ഉം കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍ 38 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. മാര്‍ച്ചില്‍തന്നെ ഉഷ്ണം ശക്തമായ ജില്ലയില്‍ കെടുതികള്‍ വ്യാപകമായി. സൂര്യാതപംമൂലം ചിറ്റിലഞ്ചേരിയിലും ഒറ്റപ്പാലത്തുമായി രണ്ട് മരണങ്ങള്‍ കഴിഞ്ഞ മാസമുണ്ടായി. നൂറിലേറെ സൂര്യാതപ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍ മഴയുടെ അഭാവവും ജലാശയങ്ങള്‍ വറ്റിവരളുന്നതും ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വരള്‍ച്ച രൂക്ഷമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.