വടകര: സൗഹൃദത്തിന്‍െറ തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയകാലത്തിന് ഒരപവാദമാണ് സംഗീത സംവിധായകനും ഗായകനുമായ പ്രേം കുമാര്‍ വടകര. തന്‍െറ സ്നേഹ വലയത്തില്‍പെട്ടവരെ മറവിക്ക് വിട്ടുകൊടുക്കാന്‍ ഇദ്ദേഹം ഒരുക്കമല്ല. സുഹൃത്തുക്കള്‍ മറന്നുതുടങ്ങുന്ന വേളയില്‍ പ്രേം കുമാറിന്‍െറ വിളിയത്തെും. അത് ഒരുപക്ഷേ, ജന്മദിനം, വിവാഹ വാര്‍ഷികം, പ്രിയപ്പെട്ടവരുടെ വിടവാങ്ങല്‍ എന്നിങ്ങനെ എന്തെങ്കിലും ഓര്‍മപ്പെടുത്തിയാവും. പ്രേം കുമാറിന്‍െറ നൂറുകണക്കിന് സുഹൃത്തുക്കളിതിന്‍െറ അനുഭവസ്ഥരാണ്. ഇതെങ്ങനെ കൃത്യമായി നിര്‍വഹിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ, ‘ദിനക്കുറിപ്പുകള്‍, മറ്റുള്ളവരുടെ ദിനങ്ങള്‍ , മനസ്സില്‍ ജനിക്കുന്ന ആശയങ്ങള്‍, സ്വപ്നം, വിചിത്രമായ അനുഭവങ്ങളും കാഴ്ചകളും എന്നീ പേരിട്ട അഞ്ച് ഡയറികളുണ്ട് എന്‍െറ കൈയില്‍. കല്യാണക്കത്തില്‍നിന്ന് ആ ദിനം  കുറിച്ചിടും. അറിഞ്ഞ ജന്മദിനവും കുറിച്ചിടും.
അങ്ങനെ, ഓരോതാളും ഇന്നലെകളെ ഓര്‍മിപ്പിക്കും. സമയമാവുമ്പോള്‍ ഞാന്‍ വിളിക്കും. ഓര്‍മകള്‍ കൈമാറും. ചിലരെയിത് പ്രകോപിപ്പിക്കും. വിവാഹവാര്‍ഷികമല്ല ദുരന്തവാര്‍ഷികമാണെന്നൊക്കെ രോഷം കൊണ്ടവരുണ്ട്. ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി വിശേഷദിവസങ്ങളില്‍ സുഹൃത്തുക്കളുടെ മാതാപിതാക്കന്മാരെയൊക്കെ ഞാന്‍ സന്ദര്‍ശിക്കും. പരിഗണന കിട്ടാത്ത മാതാപിതാക്കള്‍ നമുക്കിടയിലുമുണ്ട്.’  വീണ്ടുമൊരു സൗഹൃദദിനം കടന്നുപോകുമ്പോള്‍ ഈ ജീവിതചര്യ വഴികാട്ടിയാവുകയാണ്. ആരെങ്കിലും അനുകരിക്കുമെങ്കില്‍ സംതൃപ്തനായെന്ന ചിന്തമാത്രമാണ് പ്രേം കുമാറിന്‍െറ മനസ്സിലുള്ളത്. സ്കൂളിലും മറ്റും പ്രസംഗിക്കാന്‍ പോകുമ്പോള്‍  കൈയില്‍ കുറെ പുസ്തകവും പേനയും കാണും. പറ്റുമെങ്കില്‍ എല്ലാവര്‍ക്കും സമ്മാനമായി നല്‍കും. താന്‍ വാങ്ങി സൂക്ഷിക്കുന്ന പുസ്തകത്തില്‍പോലും സ്നേഹപൂര്‍വം പ്രേം കുമാര്‍ വടകരയെന്ന് എഴുതി ഒപ്പിടും. ആരെങ്കിലും എടുത്തുകൊണ്ടുപോയാലും അത്, തന്‍െറ സ്നേഹ സമ്മാനമായി മാറണമെന്ന ചിന്തയാണിതിനു പിന്നില്‍. നാരായണന്‍ ഭാഗവതരും കെ.കെ. കൃഷ്ണദാസുമാണ് സംഗീതവഴിയിലെ ഗുരുനാഥന്മാര്‍. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍നിന്ന് സംഗീതപഠനം പൂര്‍ത്തിയാക്കി. സംഗീത അധ്യാപകനായി വടകര സംസ്കൃതം സ്കൂളില്‍നിന്നാണ് വിരമിച്ചത്.
കെ.ടി. മുഹമ്മദിന്‍െറ ‘കാഫര്‍’ എന്ന നാടത്തിലാണ് ആദ്യമായി പാടിയത്. മൂന്നൂരൂപയായിരുന്നു പ്രതിഫലം. പഠനകാലത്ത് സ്കൂള്‍ യുവജനോത്സവത്തില്‍ പാട്ടില്‍ ഒന്നാമനായി. അധ്യാപകനായശേഷം യുവജനോത്സവഗാനത്തിന്‍െറ സംഗീതകാരനും പാട്ടുകാരനുമായി. 200ലേറെ പ്രഫഷനല്‍ നാടകങ്ങള്‍ക്ക് സംഗീതം ചെയ്തു. അമച്വര്‍ നാടകങ്ങള്‍ക്ക് കണക്കില്ല. മോഹനന്‍ കടത്തനാടിന്‍െറ ‘ഉണരൂ ഉദയമായ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീതസംവിധായകനായത്. ഇത്, പുറത്തിറങ്ങിയില്ല.
തുടര്‍ന്ന്, ‘തിരുവിതാകൂര്‍ തിരുമനസ’്, ‘ജ്വലനം’, ‘ഗോവ’, ‘മുഖംമൂടികള്‍’, ‘ഒരുപാട്ടുദൂരം’ എന്നീ ചിത്രങ്ങളില്‍ സംഗീതം ചെയ്തു. ഇപ്പോള്‍ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ ‘യെസ്ദാസ്’ എന്ന സംഗീത സ്കൂളിന്‍െറ പ്രവര്‍ത്തനത്തില്‍ സജീവമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.