നാലു ‘ബ്ളോക്കുകളായി’ പ്രതിപക്ഷം, സഭയില്‍ ദുര്‍ബലമാകും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ തീരുമാനിച്ചതോടെ നിയമസഭയില്‍ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമാവുന്നു. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലത്തെിയ ഇടത് സര്‍ക്കാറിന് പ്രതിപക്ഷ ദൗര്‍ബല്യം കൂടുതല്‍ ശക്തി പകരും്. ഫലത്തില്‍ നാലായി  മാറിയ പ്രതിപക്ഷത്തെയാണ് ഇനി സഭയില്‍ കാണുക. ബി.ജെ.പി അക്കൗണ്ട് തുറന്നതോടെ യുഡി.എഫിനും  ബി.ജെ.പിക്കും പുറമേ സ്വതന്ത്രനായ പി.സി. ജോര്‍ജും ചേര്‍ന്ന പ്രതിപക്ഷം മൂന്നായിരുന്നുവെന്ന് പറയാം.  ഇപ്പോള്‍ മാണി ഗ്രൂപ് യു.ഡി.എഫ് വിട്ടതോടെ പ്രതിപക്ഷം ‘ബ്ളോക്കുകള്‍’ നാലായി വര്‍ധിക്കുകയാണ്. ഈ അവസ്ഥ  പ്രതിപക്ഷത്തുനിന്ന് സര്‍ക്കാറിനെതിരെ ഏകോപിത നീക്കത്തിനും പ്രയാസമാകും.  

ഇടതു മുന്നണിക്ക് 91 സീറ്റാണുള്ളത്. സി.പി.എം ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി-58 സീറ്റുകള്‍. ഇതിനു പുറമേ അഞ്ചു സ്വതന്ത്രരും അവര്‍ക്കുണ്ട്. സി.പി.ഐക്ക് 19 സീറ്റും.  പ്രതിപക്ഷത്ത് യു.ഡി.എഫിന് 47 സീറ്റാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് ഒന്നും.  സ്വതന്ത്രനായ പി.സി. ജോര്‍ജ് ഇതിനു പുറമേയും. യു.ഡി.എഫില്‍ കോണ്‍ഗ്രസ്-22, ലീഗ്-18, മാണി ഗ്രൂപ്-ആറ്. ജേക്കബ് ഗ്രൂപ്-ഒന്ന് ഇങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ മാണി പ്രത്യേക ബ്ളോക്കാകുന്നതോടെ യു.ഡി.എഫിറെ അംഗസംഖ്യ 41ആയി കുറയും.

14-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍  നിയമസഭാ സമ്മേളനം വൈകാതെ ചേരും. മാണി പ്രത്യേക ബ്ളോക്കായി ഇരിക്കുന്നത് ഈ സമ്മേളനം മുതല്‍ ദൃശ്യമാകും. യു.ഡി.എഫില്‍ എന്നും അതിശക്തനായ നേതാവായി മാണി നിയമസഭയില്‍ ശോഭിച്ചിരുന്നു.  ബാര്‍ കോഴ വിഷയത്തില്‍ മുന്‍മന്ത്രി ബാബുവും ആരോപണ വിധേയനായതിനാല്‍ സൂക്ഷിച്ചു മാത്രമേ മാണിക്കെതിരെ പ്രയോഗിക്കാന്‍ യു.ഡി.എഫ് തയാറാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.