കൊച്ചി: മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് ആവശ്യമില്ല. അതിനാല്‍തന്നെ, ജീവിച്ചിരിക്കുന്നവരെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, മരിച്ചവരെ സംസ്കരിക്കുന്ന ശ്മശാനത്തിനോ?
രാജ്യത്ത് ആദ്യമായി എറണാകുളത്ത് ശ്മശാനത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പാലാരിവട്ടം ശാന്തിപുരം റോഡിലെ ശ്രീ വെങ്കിടേശ്വര സേവാ സമിതിയുടെ ക്രിമറ്റോറിയത്തിനാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടേതാണ് ഇന്‍ഷുറന്‍സ്.
100 അടി ഉയരമുള്ള പുകക്കുഴലുള്ള ശ്മശാനത്തിന് ചുറ്റും വീടുകളുള്ളതിനാലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ശ്മശാനം കത്തിനശിച്ചാല്‍ അഞ്ചുലക്ഷം രൂപയും പ്രകൃതി ക്ഷോഭമോ മറ്റോ സംഭവിച്ച് തകരുകയോ സമീപത്തെ വീടുകളുടെ മേല്‍ പതിക്കുകയോ ചെയ്താല്‍ പരമാവധി പത്ത് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്നതാണ് ഇന്‍ഷുറന്‍സ് വ്യവസ്ഥ. 2006ല്‍ ആലുവയില്‍ ഒരു ശവക്കല്ലറ ഇന്‍ഷുറന്‍സ് ചെയ്തതാണ് ഇതിനോട് സമാനമായി ഇതിന് മുമ്പുണ്ടായ സംഭവം.
ഒരു ശ്മശാനം മൊത്തത്തില്‍ ഇന്‍ഷുര്‍ ചെയ്യുന്നത് ഇതാദ്യമാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.