സി.പി.എം-ആര്‍.എസ്.എസ് അനാക്രമണ സന്ധി സി.ബി.ഐ അന്വേഷണം ഭയന്ന് –വി.എം. സുധീരന്‍

പേരാമ്പ്ര: സി.ബി.ഐ നിരീക്ഷണത്തിലായ നേതാക്കളെ അന്വേഷണങ്ങളില്‍നിന്ന് രക്ഷിക്കാനാണ് മോഹന്‍ ഭാഗവതുമായി അനാക്രമണ സന്ധിക്ക് സി.പി.എം തുനിയുന്നതെന്ന് .െക.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ജനരക്ഷായാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കയായിരുന്ന അദ്ദേഹം. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സി.പി.എം ഒരു പ്രസ്താവനപോലും ഇറക്കിയില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുള്ള ബി.ജെ.പി ഇപ്പോള്‍ മൗനംപാലിക്കുന്നു. ഇരുപാര്‍ട്ടികളുടെയും ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ എവിടെയൊക്കെയോ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് ജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ളെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലിക ബില്ല് രാജ്യസഭയില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സി.പി.എം അട്ടിമറിച്ചു. അസഹിഷ്ണുതയെ എതിര്‍ക്കുന്നവരെ വകവരുത്താനുള്ള ശ്രമമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ഒരു വര്‍ഷംകൊണ്ട് 5.37 കോടി ലിറ്റര്‍ മദ്യത്തിന്‍െറ ഉപഭോഗം സംസ്ഥാനത്ത് കുറഞ്ഞു. അക്രമങ്ങളും റോഡപകടങ്ങളും കുറഞ്ഞതായും സുധീരന്‍ ചൂണ്ടിക്കാട്ടി.  കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.ബി. രാജേഷ്, ജോണ്‍സണ്‍ അബ്രഹാം, എം.കെ. രാഘവന്‍ എം.പി, കെ.സി. അബു, ഇ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ച എ.കെ. തറുവൈ ഹാജിക്ക് വി.എം. സുധീരന്‍ ഉപഹാരം നല്‍കി.


വാളും പരിചയും സ്വീകരിക്കാതെ സുധീരന്‍
പേരാമ്പ്ര: ജനരക്ഷായാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംഘാടകര്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് വാളും പരിചയും ഉപഹാരമായി നല്‍കിയെങ്കിലും അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിച്ചു. സ്വാഗത പ്രസംഗകന്‍ ഉപഹാരം നല്‍കാന്‍ വേണ്ടി സ്വാഗതസംഘം ചെയര്‍മാന്‍ കെ. ബാലനാരായണനെ ക്ഷണിക്കുകയും അദ്ദേഹം വാളും പരിചയുമായി സുധീരനരികില്‍ എത്തിയെങ്കിലും അദ്ദേഹം സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും കൂട്ടാക്കിയില്ല. അവസാനം മുന്നിലുള്ള മേശയില്‍ ഉപഹാരംവെക്കാന്‍ ശ്രമിച്ചെങ്കിലും സുധീരന്‍ അതിനും അനുവദിച്ചില്ല. പിന്നീട് അദ്ദേഹം സംസാരിക്കുമ്പോള്‍ ഉപഹാരം വാങ്ങാത്തതിനെ പരാമര്‍ശിച്ച് വിശദീകരിക്കുകയും ചെയ്തു. വാളും പരിചയും ഹിംസയുടെ അടയാളമാണ്.
അതു നമുക്ക് വേണ്ട. അഹിംസയാണ് നമ്മുടെ നയം. ഗാന്ധിജി നൂല്‍നൂറ്റെടുത്ത ചര്‍ക്കയാണ് നമ്മുടെ അടയാളമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.