തലസ്ഥാനത്ത് ഇനി കലയുടെ രാഗവിസ്താരം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇനി ഏഴുദിവസം കലയുടെ രാഗവിസ്താരം. വൈകുന്നേരം അഞ്ചിന് മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിക്കുന്നതോടെ 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമാവും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയാവും. 232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ 19 വേദികളില്‍ മാറ്റുരക്കും. അപ്പീലുകളുടെ എണ്ണം കുറക്കാനുള്ള ശ്രമമായിരുന്നു ഇത്തവണ കലോത്സവത്തിന്‍െറ പ്രത്യേകത.

ജില്ലകളില്‍നിന്ന് കഴിഞ്ഞ തവണ 900 അപ്പീലുകള്‍ വന്നിടത്ത് ഇത്തവണ ഇത് 285 ആയി ചുരുക്കാനായി. അതുകൊണ്ട് മത്സരത്തിന്‍െറ സമയക്രമം കുറെയെങ്കിലും പാലിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്. ജില്ലാ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കാന്‍ ശ്രമമുണ്ട്.

കഴിഞ്ഞ വര്‍ഷം കോഴിക്കോടിനൊപ്പം കലാകിരീടം പങ്കിട്ട പാലക്കാട്ടുനിന്ന് സ്വര്‍ണക്കപ്പ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. ഉദ്ഘാടനത്തിനു മുന്നോടിയായ സാംസ്കാരിക ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചക്ക് 2.30ന്  സംസ്കൃത കോളജില്‍ നിന്നാരംഭിക്കും. ഘോഷയാത്ര മുഖ്യവേദിയിലത്തെുന്നതോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവും. ആറുവര്‍ഷത്തെ ഇടവേളക്കുശേഷം, ആറാമത് തവണയാണ് തിരുവനന്തപുരത്ത് കലോത്സവം എത്തുന്നത്.

1989നു ശേഷം തിരുവനന്തപുരത്തിന് കലാകിരീടം നേടാനായിട്ടില്ല. 2006ല്‍ പാലക്കാട് ജേതാക്കളായ ശേഷം, എട്ടു തവണ തുടര്‍ച്ചയായി കോഴിക്കോടാണ് വിജയികളായത്. കഴിഞ്ഞവര്‍ഷം പാലക്കാടിനൊപ്പം സംയുക്ത ജേതാക്കളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.