യദുകൃഷ്ണഗാഥ

തിരുവനന്തപുരം:  വെണ്ണ കവരുന്ന വികൃതിക്കണ്ണനെയും ഗോപികമാരുടെ ഉടയാട മോഷ്ടിക്കുന്ന കള്ളകൃഷ്ണനെയും അവതരിപ്പിച്ച് ഓട്ടന്‍തുള്ളലില്‍ കൃഷ്ണഗാഥ തീര്‍ക്കുകയാണ് എം.എം. യദുകൃഷ്ണ. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സംസ്ഥാന കലോത്സവത്തില്‍ യദുകൃഷ്ണ ഓട്ടന്‍തുള്ളലില്‍ ഒന്നാമതത്തെുന്നത്.

പാലക്കാട് വാണിയംകുളം  ടി.ആര്‍.കെ.എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ യദു  ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് മത്സരിച്ചത്. മൂന്നുവര്‍ഷവും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്നു.  കഴിഞ്ഞവര്‍ഷം കഥകളിയില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
കലാമണ്ഡലം മോഹനകൃഷ്ണന്‍െറയും കലാമണ്ഡലം ബിന്ദുവിന്‍െറയും ഏക മകനാണ്. കലാമണ്ഡലത്തിലെ അധ്യാപകനായ അച്ഛനാണ് 2004 മുതല്‍  ഗുരു.  പാലക്കാട് ലക്കിടി തുഞ്ചന്‍ സ്മാരക കലാപീഠത്തിലെ നൃത്താധ്യാപികയാണ് അമ്മ. രുഗ്മിണി സ്വയംവരത്തിലെ ഭാഗമാണ് യദുകൃഷ്ണ അവതരിപ്പിച്ചത്.

അച്ഛന്‍ തന്നെയാണ് യദുവിനുവേണ്ടി വായ്പാട്ട് പാടിയത്. മൃദംഗം: കലാമണ്ഡലം രാജീവ് സോന. ഇടയ്ക്ക: കലാമണ്ഡലം അരുണ്‍ദാസ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസിലെ ലക്ഷ്മണന്‍ കൂടത്തില്‍ രണ്ടാം സ്ഥാനവും കോട്ടയം വാഴപ്പള്ളി സെന്‍റ് തെരേസാസ് എച്ച്.എസ്.എസിലെ അബി അരവിന്ദ് മൂന്നാം സ്ഥാനവും നേടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.