പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ

കൊച്ചി: പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. പൊലീസ് സഹായത്തോടെയായിരിക്കും നടപടി. കേന്ദ്രസര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി തുറസ്സായ ഇടങ്ങള്‍ മലമൂത്രവിസര്‍ജനരഹിത പ്രദേശങ്ങളായി (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ സോണ്‍) പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായാണിത്.

2011ലെ പുതിയ പൊലീസ് നിയമപ്രകാരമാണ് പുകവലിപോലെ പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നത് കുറ്റകരമാകുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നിയമം 120 (കെ) പ്രകാരം പെറ്റികേസ് രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷംവരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാല്‍, അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെങ്ങും ഈ നിയമപ്രകാരം ഒരാള്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം മലമൂത്രവിസര്‍ജനരഹിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി നവംബര്‍ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ഫ്രീ സോണ്‍ ആകും. മാര്‍ച്ച് 31നകം മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പ്രഖ്യാപനം നടത്തണം. കൊച്ചിയടക്കമുള്ള ചില നഗരസഭകള്‍ നവംബര്‍ ഒന്നിനകം ഈ പ്രഖ്യാപനം നടത്താന്‍ ത്വരിത പ്രവര്‍ത്തനങ്ങളിലാണ്. ഒ.ഡി.എഫ് ഫ്രീ സോണ്‍ പ്രഖ്യാപനത്തിനുമുമ്പ് കക്കൂസില്ലാത്ത വീടുകളില്‍ സെപ്റ്റിക് ടാങ്കോടെ ഇവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് 15,000 രൂപവരെ സാമ്പത്തികസഹായം നല്‍കും.

ബസ് സ്റ്റാന്‍ഡുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുശൗചാലയം ഇല്ളെങ്കില്‍ നിര്‍മിക്കും. ഉള്ളവ ഉപയോഗയോഗ്യമാക്കും. തുടര്‍ന്ന് പൊതു ഇടങ്ങളിലും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കാനാണ് ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അതിന് അധികാരമുണ്ടെന്ന് വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവോ നിര്‍ദേശമോ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നഗരസഭാ ഉദ്യോഗസ്ഥരെ നിയോഗിച്ച് പൊലീസ് സഹായത്തോടെ പിഴ ഈടാക്കാനാണ് നീക്കം.

അങ്ങനെയല്ളെങ്കില്‍ തുറസ്സായ ഇടങ്ങള്‍ മലമൂത്രവിസര്‍ജനരഹിത പ്രദേശങ്ങള്‍ എന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുമെന്ന് ചൂണ്ടിക്കാട്ടുന്നു. മറ്റു ചില തദ്ദേശ സ്ഥാപനങ്ങളും പിഴ ഈടാക്കല്‍ നടപടയിലേക്കാണ് നീങ്ങുന്നതെന്നും നഗരസഭാ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഇത് എത്ര രൂപ ഈടാക്കണമെന്ന് തീരുമാനിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.