കാലിക്കറ്റ് സിന്‍ഡിക്കേറ്റും ഇടത് നിയന്ത്രണത്തിലേക്ക്

കോഴിക്കോട്: എം.ജിക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റും ഇടത് നിയന്ത്രണത്തിലേക്ക്. സിന്‍ഡിക്കേറ്റില്‍ മുന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറുപേരെ പിരിച്ചുവിട്ട് പുതിയയാളുകളെ നിയമിച്ചതോടെയാണ് ഇടത് മേധാവിത്വം ഉറപ്പായത്. ഉന്നത വിദ്യാഭ്യാസരംഗത്തുനിന്നുള്ളവര്‍ എന്ന പേരിലാണ് ആറു പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. ആറില്‍ അഞ്ചുപേരും സി.പി.എമ്മില്‍നിന്നാണ്. ഒരംഗം സി.പി.ഐക്ക് നല്‍കി. മുക്കം എം.എ.എം.ഒ കോളജിലെ കോമേഴ്സ് വകുപ്പ് മേധാവി ഡോ. പി. വിജയരാഘവനാണ് സി.പി.ഐ അംഗം. എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും മഞ്ചേരി യൂനിറ്റി വനിതാ കോളജിലെ കോമേഴ്സ് വകുപ്പ് മേധാവിയുമായ ഡോ. സി. അബ്ദുല്‍ മജീദ്, എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായ കെ.കെ. ഹനീഫ, സര്‍വകലാശാലയിലെ ചരിത്ര പഠനവകുപ്പ് മേധാവിയും ‘ആക്ട്’ പ്രസിഡന്‍റുമായ ഡോ.പി. ശിവദാസന്‍, ചെറുകാടിന്‍െറ മകളും ഹയര്‍സെക്കന്‍ഡറി മുന്‍ ഡയറക്ടറുമായ സി.പി. ചിത്ര, എ.കെ.ജി.സി.ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയും ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. സി.സി. ബാബു എന്നിവരാണ് സി.പി.എമ്മില്‍നിന്നുള്ളവര്‍. സി.പി. ചിത്രയും കെ.കെ. ഹനീഫയും രണ്ടാം തവണയാണ് കാലിക്കറ്റ് സിന്‍ഡിക്കേറ്റിലത്തെുന്നത്.

ഈ ആറുപേര്‍ കൂടിയാവുന്നതോടെ സിന്‍ഡിക്കേറ്റിലെ ഇടത് പ്രാതിനിധ്യം ഒമ്പതാവും. സിന്‍ഡിക്കേറ്റിലെ എക്സ് ഒഫിഷ്യോ അംഗങ്ങളായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നിവരും സര്‍ക്കാര്‍പക്ഷം നില്‍ക്കുമ്പോള്‍ ഇടതു പ്രാതിനിധ്യം 13 ആവും. വി.സി, പി.വി.സി എന്നിവര്‍ ചേര്‍ന്നാലും യു.ഡി.എഫിന് 11 അംഗമേ ഉണ്ടാവൂ. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി കൂടി എത്തുന്നതോടെ ഇടതിന് ഒരംഗം കൂടിയാവും.  വി.സി, പി.വി.സി, സര്‍ക്കാര്‍ സെക്രട്ടറിമാര്‍ തുടങ്ങി ആറ് എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 27 പേരാണ് കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്‍െറ അംഗബലം.  വിദ്യാര്‍ഥി പ്രതിനിധി ഉള്‍പ്പെടെ രണ്ടുപേരുടെ ഒഴിവ് നികത്താനുണ്ട്. ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റിന്‍െറ പ്രഥമ യോഗം തിങ്കളാഴ്ച നടക്കും.

കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റും പുന:സംഘടിപ്പിച്ചു
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് സര്‍ക്കാര്‍ പുന$സംഘടിപ്പിച്ചു. എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുന$സംഘടിപ്പിച്ചതിനും കാലിക്കറ്റ് സിന്‍ഡിക്കേറ്റിലെ ആറ് സര്‍ക്കാര്‍ നോമിനികളെ മാറ്റിയതിനും പിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലും മാറ്റം വരുത്തിയത്. ബീന സെബാസ്റ്റ്യന്‍, ടി.പി.  അശ്റഫ്, ഡോ.വി.എ. വില്‍സന്‍., എം.സി രാജു, എ. നിശാന്ത്, അഡ്വ. പി. സന്തോഷ്കുമാര്‍, ഡോ.  ജോണ്‍ ജോസഫ്, എം. പ്രകാശന്‍ മാസ്റ്റര്‍, ഡോ. വി.പി.പി മുസ്തഫ, ഡോ.പി.  ഓമന, ഡോ.കെ. അജയകുമാര്‍ എന്നിവരെയാണ് സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. പിരിച്ചുവിട്ട സിന്‍ഡിക്കേറ്റില്‍ പത്ത് അംഗങ്ങളായിരുന്നു. പുതിയ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ഡോ. ജോണ്‍ ജോസഫ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവെച്ചയാളാണ്. സിന്‍ഡിക്കേറ്റിലേക്ക് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത മൂന്ന് ഡീന്‍മാര്‍ക്ക്  മാറ്റമില്ല.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.